നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയിൽ അന്‍വര്‍ സാദത്ത് എംഎൽഎയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ അൻവർ സാദത്തിന് ഇതിനായി ഉടന്‍ നോട്ടീസ് നൽകിയേക്കും. നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ ചോദ്യംചെയ്യാൻ പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.
ദിലീപ് നടനും അൻവർ സാദത്ത് എംഎൽഎയും ആകും മുൻപെ ഇരുവരും അടുപ്പക്കാരാണ്. അതുകൊണ്ട് തന്നെ എംഎൽഎ എന്ന നിലയിൽ സാദത്ത് സംഘടിപ്പിക്കുന്ന ആലുവയിലെ എല്ലാ പൊതുപരിപടികളിലും ദിലീപ് സ്ഥിരസാന്നിധ്യവുമാണ്. ഇങ്ങനെ തുടരുന്ന അടുപ്പത്തിന്റെ പേരിലാണ് ദിലീപ് ജീവിതത്തിൽ ഏറ്റവും വലിയ പ്രതിസന്ധിയിലായ കേസിൽ അൻവർ സാദത്തിന്റെ കൂടി മൊഴി രേഖപ്പെടുത്താൻ പൊലീസ് ഉദ്ദേശിക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയെക്കുറിച്ച് സുഹൃത്തെന്ന നിലയിൽ അറിവുണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണ് ഉദ്ദേശ്യം.
ദിലീപിന് വേണ്ടി സുനിൽ കുമാറിനെ സ്വാധീനിച്ച് കേസൊതുക്കാൻ സാദത്ത് ശ്രമിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. മൊഴി നൽകാൻ ഹാജരാകാൻ അടുത്ത ദിവസങ്ങളിൽ തന്നെ നോട്ടീസ് നൽകിയേക്കും. നടനും എംഎൽഎയുമായ മുകേഷിനെ ചോദ്യംചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. നടിയെ ആക്രമിക്കാനുള്ള ഗൂഡാലോചന തുടങ്ങുന്ന 2013ൽ പൾസർ സുനിയെന്ന സുനിൽ കുമാർ മുകേഷിന്റെ ഡ്രൈവറായിരുന്നു. ആദ്യ ഗൂഢലോചനക്ക്് വേദിയായ എറണാകുളത്തെ ഹോട്ടലിൽ നടന്ന താരസംഘടനയുടെ പരിപാടിയിൽ മുകേഷ് പങ്കെടുത്തിരുന്നതായും സൂചനയുണ്ട്.