സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി നഴ്സുമാർ. അത്യാഹിത വിഭാഗം ഒഴികെയുള്ള മുഴുവൻ മേഖലയിലും പണിമുടക്കും. കുറഞ്ഞ കൂലി പ്രഖ്യാപനത്തിലൂടെ സർക്കാർ വഞ്ചിച്ചെന്നാണ് ആരോപണം. സർക്കാരിന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തെന്നും പനി കണക്കിലെടുത്ത് സമരത്തിൽ നിന്ന് പിൻമാറണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു.
പതിനായിരക്കണക്കിന് പ്രവർത്തകരെ അണിനിരത്തി ശക്തി തെളിയിച്ച നഴ്സുമാർ 360ലേറെ ആശുപത്രികളിൽ കൂട്ടത്തോടെ പണിമുടക്കിനാണ് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ നഴ്സുമാരുടെ കുറഞ്ഞ കൂലി 17200 രൂപയായും കിടക്കകളുടെ അടിസ്ഥാനത്തിൽ ആശുപത്രികളെ ആറ് ഗ്രേഡായി തിരിച്ച് ശമ്പളവും നിശ്ചയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ള വിഭാഗത്തിൽപെട്ട മുന്നൂറ് കിടക്കകുള്ള ആശുപത്രിയിൽ പുതുക്കിയ നിരക്കനുസരിച്ച് നഴ്സുമാരുടെ ശമ്പളം 20014 രൂപയാണ്. പി,എഫ് അടക്കം പിടിക്കുമ്പോൾ കയ്യിൽ കിട്ടുന്നത് 16400 രൂപ. നിലവിലുണ്ടായിരുന്ന ശമ്പളവുമായി താരതമ്യം ചെയ്യുമ്പോളുള്ളത് നാലായിരം രൂപയുടെ വർധന. ഇത് അംഗീകരിക്കാനാവില്ലെന്നും അടിസ്ഥാന ശമ്പളം 20000 മായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം.എന്നാൽ സാധ്യമായതിന്റെ പരമാവധി വർധിപ്പിച്ചെന്ന നിലപാടിലാണ് സർക്കാർ. പനിക്കാലത്തെ സമരം ആരോഗ്യമേഖലയെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
തിങ്കളാഴ്ച മുതൽ അത്യാഹിത വിഭാഗം ഒഴികയുള്ള എല്ലാ മേഖലയിൽ നിന്നും വിട്ടുനിൽക്കും. പുതിയ രോഗികളെ ആശുപത്രിയിലെടുക്കാൻ അനുവദിക്കെണ്ടന്നുമാണ് തീരുമാനം. ഇനിയൊരു ചർച്ചക്ക് ഇതുവരെ സാധ്യത തെളിഞ്ഞിട്ടുമില്ല.പനി കണക്കിലെടുത്ത് സമരം പിൻവലിക്കണമെന്നാണ് സർക്കാരിന്റെ അഭ്യർത്ഥന. എന്നാൽ പനി നേരിടാൻ സർക്കാർ ആശുപത്രിയിൽ സൗജന്യ സേവനത്തിന് തയാറാണെന്നും തുച്ഛമായ ശമ്പളത്തിന് സ്വകാര്യ ആശുപത്രിയിലേക്കില്ലെന്നും നഴ്സുമാർ ഉറച്ച് നിൽക്കുന്നു.