ജമ്മുകശ്മീരിലെ ബുദ്ഗാമിൽ സൈന്യം മൂന്നു ഭീകരരെ വധിച്ചു. റാഡ്‌പഗ് ഗ്രാമത്തിൽ ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഹിസ്ബുൾ മുജാഹുദിൻ ഭീകരരെ വധിച്ചത്. ഇവരിൽ നിന്നും വൻതോതിൽ ആയുധങ്ങൾ കണ്ടെടുത്തു. അമർനാഥ് തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
സി.ആർ.പി.എഫ്, രാഷ്ട്രീയ റൈഫിൾസ്, പൊലീസ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് തിരച്ചിൽ നടത്തിയത്. കരസേന മേധാവി ജനറൽ ബിപിൻ റാവത് ഇന്നലെ സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഭീകരർക്കെതിരെ സംയുക്ത സൈനിക നടപടിക്ക് നിർദേശം നൽകിയത്. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പുൽവാമ, ബന്ദിപോര, പൂഞ്ച് മേഖലകളിൽ സൈന്യം തിരച്ചിൽ ശക്തമാക്കി.