നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടൻ ദിലീപിനെ കസ്റ്റഡിയിൽ ലഭിച്ചതിനു പിന്നാലെ, പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. ഗൂഢാലോചന നടത്തിയെന്നു പൊലീസ് പറയുന്ന കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലാണ് ഏറ്റവും ഒടുവിൽ ദിലീപിനെ എത്തിച്ചത്. വലിയ ആൾക്കൂട്ടമാണ് ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയത്. ദിലീപിനെയും വഹിച്ചുകൊണ്ടുള്ള പൊലീസ് വാഹനം എത്തിയപ്പോൾ കൂവലോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. അബാദ് പ്ലാസ ഹോട്ടലിലെ 410–ാം നമ്പർ മുറിയിൽ കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. തോപ്പുംപടി സിഫ്റ്റ് ജംക്ഷനിലെത്തിച്ചും തെളിവെടുത്തു.
തൊടുപുഴയിലെ തെളിവെടുപ്പ്
ദിലീപും പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ തൊടുപുഴ ശാന്തിഗിരി കോളജിനു സമീപമുള്ള ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ദിലീപ് ചിത്രമായ ‘ജോർജേട്ടൻസ് പൂര’ത്തിന്റെ ഷൂട്ടിങ് ഇവിടെ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടനെ ഇവിടെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പിനു മുന്നോടിയായി ദിലീപിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
അതേസമയം, ദിലീപിനെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരമറിഞ്ഞ് വൻ ജനക്കൂട്ടം ഇവിടേക്ക് ഒഴുകിയെത്തിയതിനാൽ താരത്തെ പൊലീസ് വാഹനത്തിൽനിന്ന് പുറത്തിറക്കിയില്ല. അസഭ്യം ചൊരിഞ്ഞും കൂക്കിവിളിച്ചുമാണ് ജനക്കൂട്ടം ദിലീപിനെ 'വരവേറ്റത്'. ആൾക്കൂട്ടത്തിൽ ഒരു വിഭാഗം ദിലീപുമായെത്തിയ വാഹനം തടയാനും ശ്രമിച്ചു. തെളിവെടുപ്പിനിടെ കേരള കോൺഗ്രസ് (എം) പ്രവർത്തകർ ദിലീപിനെതിരെ പ്രതിഷേധപ്രകടനവും നടത്തി. ഇവിടുത്തെ ഷൂട്ടിങ്ങിനിടെ, ഇക്കഴിഞ്ഞ നവംബർ 14ന് സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയ പ്രധാന സ്ഥലങ്ങൾ
2013 മാർച്ച് 26 മുതൽ ഏപ്രിൽ ഏഴുവരെ പലതവണ എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410–ാം നമ്പർ മുറിയിൽ കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിനെ കണ്ട് കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. 2016 നവംബർ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടൺ ഐലൻഡിലെ ‘സിഫ്റ്റ്’ ജംക്‌ഷൻ, നവംബർ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിങ് ലൊക്കേഷൻ എന്നിവിടങ്ങളിൽ പ്രതികൾ കണ്ടതിനും തെളിവു ലഭിച്ചിട്ടുണ്ട്. ‘ജോർജേട്ടൻസ് പൂരം’ ചിത്രീകരണവേളയിൽ 2016 നവംബർ 13നു തൃശൂർ ടെന്നിസ് ക്ലബ്ബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നും സാക്ഷിമൊഴിയുണ്ട്. ഇവിടങ്ങളിലെല്ലാം ദിലീപുമൊത്ത് പൊലീസ് തെളിവെടുപ്പു നടത്തുമെന്നാണ് വിവരം.
കസ്റ്റഡി കാലാവധിക്കുശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി
നേരത്തെ, ദിലീപ് ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും കസ്റ്റഡി കാലാവധി തീർന്നശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന നിലപാടാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചത്. വെള്ളിയാഴ്ച 11 വരെയാണ് ദിലീപിന്റെ കസ്റ്റഡി കാലാവധി. അതിനിടെ, നാദിര്‍ഷയെയും അപ്പുണ്ണിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നും അഭ്യൂഹം പ്രചരിക്കുന്നുണ്ട്.
നേരത്തെ, ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം അംഗീകരിച്ചാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. നടിയെ ആക്രമിച്ച കേസിനു പിന്നിലുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കിയ ദിലീപിനെ, പിന്നീട് ആലുവ പൊലീസ് ക്ലബിലേക്കു കൊണ്ടുപോയി.
ഗൂഢാലോചന നടന്ന സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കുന്നതിനായി താരത്തെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. അതേസമയം, ദിലീപിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ചെറിയ സംശയത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരാകുന്നത്.
ദിലീപിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അവതരിപ്പിച്ച ന്യായങ്ങൾ
നടി ആക്രമിക്കപ്പെട്ടതിന്‍റെ ഗൂഢാലോചന നടന്നതു കൊച്ചിയിലെയും തൃശൂരിലെയും വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ചു തെളിവെടുപ്പു നടത്തണമെന്ന നിലപാടിലാണു പൊലീസ്. കേസിനു പിന്നിലെ ഗൂഡാലോചനയില്‍ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യമുറപ്പിക്കാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം പറയുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണു ദിലീപിനെ കസ്റ്റഡിയില്‍ കിട്ടാന്‍ മജിസ്ട്രേറ്റിനു മുന്നില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കിയത്.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന വാദമുയര്‍ത്തിയായിരുന്നു ദിലീപിന്‍റെ ജാമ്യാപേക്ഷ. എന്നാൽ, ദിലീപിനെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയ പൊലീസ്, ഇതു സാധൂകരിക്കാന്‍ പോന്ന 19 പ്രാഥമിക തെളിവുകളും കോടതിയിൽ ഹാജരാക്കി.
ദിലീപിനെ ഹാജരാക്കിയ അങ്കമാലി കോടതി വളപ്പിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. കോടതിയിലേക്കു പ്രവേശിക്കാനായി പൊലീസ് വാനിൽനിന്ന് ഇറങ്ങിയ ദിലീപ് ജനക്കൂട്ടത്തെ കൈവീശിക്കാട്ടിയെങ്കിലും കൂവിവിളിച്ചാണ് ജനം പ്രതികരിച്ചത്. ജനപ്രിയ നായകനെ വലിയ രീതിയിൽ പരിഹസിക്കുന്ന തരത്തിലാണ് തടിച്ചുകൂടിയ ജനങ്ങൾ മറുപടി നൽകിയത്. അതേസമയം, കോടതി വളപ്പിലെത്തിയ ദിലീപ് മാധ്യമങ്ങളോടു പ്രതികരിക്കാനോ മറ്റോ ശ്രമിച്ചില്ല.
Advertisement