നടിയെ ആക്രമിക്കാൻ ദിലീപ് പതിനായിരം രൂപ പൾസർ സുനിക്ക് അഡ്വാൻസ് നൽകിയെന്ന് മൊഴിയുണ്ടെന്ന് പൊലീസ്. തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന ദിലീപിന്റെ കാറിൽ വച്ചായിരുന്നു ഇത്. ജയിലിൽ നിന്ന് പൾസർ സുനി അപ്പുണ്ണിയെ വിളിക്കുമ്പോൾ ദിലീപ് അപ്പുണ്ണിക്കൊപ്പം ഉണ്ടായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.
ഗൂഢാലോചനയ്ക്ക് ദിലീപിലേക്ക് നേരിട്ടെത്തുന്ന തെളിവുകൾ ഉണ്ടോ എന്ന അന്വേഷണം പൊലീസ് തുടരുകയാണ്. റിമാൻഡ് റിപ്പോർട്ടിൻറെ രണ്ടാം പകുതിയിൽ ഇതാണ് ഉള്ളടക്കം.
ഒന്ന്, പറഞ്ഞുറപ്പിച്ച പ്രതിഫലം ലഭിക്കാത്തതിനെ തുടർന്നായിരുന്നു പൾസർ സുനിയുടെ കത്ത്. ഇത് കൈമാറാൻ സഹതടവുകാരൻ വിഷ്ണു നേരിട്ട് ദിലീപിൻറെ വീട്ടിലെത്തി. ദിലീപിനെ കാണാൻ സാധിക്കാത്തതിനാൽ അപ്പുണ്ണിയെ ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു.
രണ്ട്, പൾസർ സുനി ഏപ്രിൽ 21 ന് എറണാകുളം ജില്ലാ ജയിലിലെ കോയിൻ ബോക്സിൽ നിന്ന് അപ്പുണ്ണിയെ വിളിക്കുമ്പോൾ ദിലീപ് അപ്പുണ്ണിക്കൊപ്പമുണ്ടായിരുന്നു.
മൂന്ന്, ഭീഷണിപ്പെടുത്തൽ പലതു വന്നശേഷവും 20 ദിവസം കഴിഞ്ഞാണ് ദിലീപ് പരാതി നൽകിയത്. ഇത് കേസ് ഒതുക്കിത്തീർക്കാനാണെന്ന സംശയമുയർത്തുന്നു.
നാല് , വിഷ്ണു , കത്ത് അപ്പുണ്ണിക്ക് വാട്സ് ആപ്പിൽ അയച്ചു കൊടുത്തത് പൾസർ സുനിയുടെ നിർദേശപ്രകാരമെന്നും വ്യക്തമായി.
അഞ്ച്, 2017 ഏപ്രിൽ 14 ന് ഉച്ചയ്ക്ക് ഒന്നരയോടെ അപ്പുണ്ണിയും പൾസറിൻറെ സഹതടവുകാരൻ വിഷ്ണുവും തമ്മിൽ ഏലൂർ ടാക്സി സ്റ്റാൻഡിൽ നിന്ന് കൂടിക്കാഴ്ച നടത്തിയെന്നതിന് തെളിവ്
ആറ് പൾസർ സുനി അയച്ച കത്തിൽ പണം അഞ്ചുമാസം കൊണ്ട് കൈമാറാൻ അവ്യക്തമായ നിർദേശം മാത്രം. എന്നാൽ രണ്ടുകോടി ചോദിച്ചെന്ന് ദിലീപിൻറെ പരാതി. രണ്ടു കോടിയുടെ കണക്ക് എവിടെ നിന്ന് ചോദ്യത്തിന് ദിലീപിന് ഉത്തരമില്ല
ഏഴ് സംഭവത്തിന് ശേഷം ഫെബ്രുവരി 22 ന് പൾസർ സുനിയും വിജേഷും കൂടി ദൃശ്യങ്ങൾ ദിലീപിന് കൈമാറാനായി കാവ്യാമാധവൻറെ സ്ഥാപനമായ ലക്ഷ്യയിലെത്തി. ഇതിൽ കൂടുതൽ അന്വേഷണം നടക്കുന്നു.
എട്ട് , ദിലീപ് അഡ്വാൻസ് നൽകി. പതിനായിരം രൂപയാണ് നൽകിയത്. തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന ദിലീപിൻറെ വാഹത്തിൽ വച്ചായിരുന്നു ഇത്. ഇത് സംബന്ധിച്ച മൊഴിയിൽ കൂടുതൽ അന്വേഷണം നടത്തുകയാണ്.
ഒൻപത്. പള്‍സര്‍സുനി ജയിലില്‍നിന്നയച്ച കത്തില്‍ 5225 എന്ന് രേഖപ്പെടുത്തിയത് ഈ ഗൂഢാലോചന ഓർമിപ്പിക്കാനാണ്.