യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്ന് യെമൻ സർക്കാർ. ടോം ഉഴുന്നാലിന്റെ വേഗത്തിലുള്ള മോചനത്തിനായി യെമൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് യെമൻ ഉപപ്രധാനമന്ത്രി അബ്ദുൽമാലിക് അബ്ദുൽജലീൽ അൽ-മെഖൽഫി അറിയിച്ചു.
2016 ഏപ്രിലിൽ ആണ് ടോം ഉഴുന്നാലിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. യെമൻ ഉപപ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഈ വിഷയത്തിലുള്ള ആശങ്ക സുഷമ സ്വരാജ് അറിയിച്ചപ്പോഴാണ് ഇതുവരെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫാദർ ജീവനോടെയുണ്ടെന്ന് യെമൻ സർക്കാർ അറിയിച്ചത്. ഫാദറിന്റെ മോചനവുമായി ബന്ധപ്പെട്ട് എല്ലാ സഹകരണത്തിനും യെമൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ യെമൻ ഉപപ്രധാനമന്ത്രിയ്ക്ക് വിദേശകാര്യ മന്ത്രാലയം നൽകിയ വിരുന്നിനിടെയാണ് ഫാദർ ടോമിന്റെ വിഷയം സുഷമ സ്വരാജ് ഉന്നയിച്ചത്. മദർ തെരേസ രൂപംകൊടുത്ത 'ഉപവിയുടെ സഹോദരിമാർ' സന്യാസിനീസമൂഹം യെമനിലെ ഏഡനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാർച്ച് നാലിനു ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ, തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.