വേതനവർധന സംബന്ധിച്ച് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടു. ട്രെയിനിങ് കാലാവധി പൂർത്തിയാക്കിയ ജി എൻ എം നഴ്സിന് അടിസ്ഥാന ശമ്പളം 17200 രൂപയായി മിനിമം വേജസ് കമ്മിറ്റി നിശ്ചയിച്ചെങ്കിലും നഴ്സിങ് സംഘടനകൾ അംഗീകരിച്ചില്ല. ഇന്നു മുതൽ പണിമുടക്കുമെന്നും ഇവർ അറിയിച്ചു.
ഇരുപത് ബെഡിൽ താഴെയുള്ള ആശുപത്രിയിൽ ജോലി ചെയ്യുന്ന ട്രെയിനി കാലാവധി പൂർത്തിയാക്കിയ ഒരു ജി എൻ എം നഴ്സിന് 17200 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. അലവൻസുകളുൾപ്പെടെ 18232 രൂപ. മുമ്പിത് 8775 രൂപയായിരുന്നു. 21നും 100 ബെഡിനുമിടയിൽ 19810, 101നും 300നുമിടയിൽ 20014, 301നും 500നുമിടയിൽ 20980, 501നും 800 നുമിടയിൽ 22040, 800 ബഡിനു മുകളിൽ 23760 രൂപയുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അലവൻസുകൾ ഉൾപ്പെടെയാണിത്.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ഒഴികെയുള്ള മറ്റു ജീവനക്കാർക്കും അമ്പതു ശതമാനം ശമ്പള വർധനയുണ്ടാകും. എന്നാൽ 20000 രൂപ അടിസ്ഥാന ശമ്പളം ആവശ്യപ്പെട്ടിരുന്ന നഴ്സുമാർ സർക്കാർ വാഗ്ദാനം നിരാകരിച്ചു.
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നാളെമുതൽ അനിശ്ചിതകാല പണിമുടക്കും യുണൈററഡ് നഴ്സസ് അസോസിയേഷൻ നാളെ സൂചനാ പണിമുടക്കും പ്രഖ്യാപിച്ചു.