ദിലീപിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത ഞെട്ടലോടെയാണു താൻ കേട്ടതെന്നു എം.മുകേഷ് എംഎൽഎ. സഹോദരനെപ്പോലെ കരുതിയ ഒരാൾ ഇങ്ങെനെയാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. അമ്മ അടക്കമുള്ള സംഘടനകൾ ശക്തമായ നടപടികൾ അതിൽ എടുത്തു കഴിഞ്ഞു. അമ്മ ജനറൽ ബോഡിയിൽ ദിലീപ് പറയുന്നത് വിശ്വസിക്കുകയായിരുന്നു.
പൾസർ സുനിയെ തന്റെ ഡ്രൈവറായിരുന്നു എന്നു നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇപ്പോൾ പറയും പോലെ രണ്ടു വർഷമല്ല, ഒരു വർഷം മാത്രമാണു പൾസർ സുനി തന്റെ ഡ്രൈവറായിരുന്നത്. ദിവസക്കൂലി അടിസ്ഥാനത്തിലാണു ജോലിക്കു വന്നത്. കൊള്ളാവുന്ന ആളെന്ന നിലയിലാണു കൂടെ നിർത്തിയത്. ഓവർ സ്പീഡാണെന്ന കാരണത്തിലാണു ജോലിയിൽ നിന്ന് ഒഴിവാക്കിയത്. ക്രിമിനൽ പശ്ചാത്തലത്തിന്റെ കാര്യമൊന്നും അന്ന് അറിയില്ലായിരുന്നു.
നടിക്കു നേരെ അക്രമം ഉണ്ടായ സമയത്തു തന്നെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. എന്തു സഹായത്തിനും കൂടെയുണ്ടാകും എന്ന് ഉറപ്പു നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തെക്കുറിച്ച് പൂർണ തൃപ്തിയാണ് അന്നു നടി രേഖപ്പെടുത്തിയത്. തുടർന്നു അന്വേഷത്തിൽ വിശ്വാസമില്ല എന്ന തരത്തിൽ വാർത്ത വന്നപ്പോഴും നടിയോടു വിവരങ്ങൾ അന്വേഷിച്ചിരുന്നു. അപ്പോഴും അന്വേഷത്തിൽ പൂർണമായ വിശ്വസമാണ് അവർ രേഖപ്പെടുത്തിയത്.
അമ്മ യോഗത്തിനു ശേഷം സംഭവിച്ച കാര്യങ്ങൾ നേരത്തെ വിശദീകരിച്ചിരുന്നു. മൈക്ക് ഇല്ലാത്തതു കൊണ്ട് അൽപം ഉറക്കെ പറഞ്ഞു പോയതാണ്. താൻ തുടക്കക്കാരനാണെന്നും അന്നു സംഭവിച്ചത് അപക്വമാണെന്നും പറഞ്ഞു കഴിഞ്ഞു. ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് അങ്ങനെ പ്രതികരിച്ചു പോയതെന്നും മുകേഷ് കൊല്ലത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ വിളിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ മുകേഷിന്റെ വീട്ടിലേക്കു യൂത്ത് കോൺഗ്രസും ഓഫീസിലേക്കു യുവമോർച്ചയും ആർഎസ്പിയും പ്രകടനം നടത്തി. കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ മുകേഷിന്റെ കോലം ഒഴുക്കി.