അമ്മ ജനറൽ ബോഡിക്കു ശേഷം മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ സംഭവം യാദൃശ്ചികമായി സംഭവിച്ചതാണെന്നും എല്ലാത്തിനും മാപ്പു ചോദിക്കുന്നതായും മമ്മൂട്ടി. ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അമ്മ വിളിച്ചു ചേർത്ത അവയിലബിൾ എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടൻ ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചത്. ഇത് കമ്മിറ്റിയുടെ ഒറ്റക്കെട്ടായ തീരുമാനമാണ്.
ഇതുവരെ ഇരയാക്കപ്പെട്ട സഹോദരിക്കൊപ്പമാണ് അമ്മ നിലകൊണ്ടത്. ഇനിയും സഹോദരിക്കൊപ്പം തന്നെ ആയിരിക്കും. ആദി മുതൽ തന്നെ സർവാത്മനാ ഉള്ള പിന്തുണ ഇരയാക്കപ്പെട്ട നടിക്ക് നൽകിയിട്ടുണ്ട്. അമ്മ പ്രതിഷേധ യോഗം കൂടിയിട്ടുണ്ട്. സഹായം ചെയ്തിട്ടുണ്ട്. ഇനി മുമ്പോട്ടും അങ്ങനെ തന്നെ ആയിരിക്കും. അമ്മ ഒരിക്കലും പ്രത്യേക പക്ഷത്തേയ്ക്ക് ചേർന്നിട്ടില്ല. ഭാരവാഹികൾ അംഗങ്ങൾക്കുവേണ്ടി ആയിരിക്കും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിൽ ക്രിമിനലുകൾ കടന്നു കൂടുന്നത് തടയാൻ നടപടി സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആളുകളെ തിരിച്ചറിയാനും സ്ക്രൂട്ടിനൈസ് ചെയ്യാനും സംഘടന എന്ന നിലയിൽ പ്രയാസമായിരിക്കും. അതേ സമയം കഴിഞ്ഞ അമ്മ സമ്മേളനത്തിൽ പ്രതികരിക്കാതിരുന്നത് പൊലീസ് നടപടി വരുന്നതിനായി കാത്തു നിന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അംഗങ്ങൾ ആവശ്യപ്പെട്ടാൽ എക്സിക്യൂട്ടീവിൽ അഴിച്ചു പണി ആലോചിക്കാമെന്നും മമ്മുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.