എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ തൽസ്ഥാനത്ത് നിലനിർത്തണമോ എന്ന കാര്യത്തിൽ സർക്കാർതീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. തച്ചങ്കരിയുടെ നിയമനം വഴി ജനങ്ങൾക്ക് എന്തു സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും കോടതി ചോദിച്ചു. തച്ചങ്കരിക്കെതിരായ ആരോപണങ്ങൾ പരിശോധിച്ചാൽ സർവീസിൽ നിന്ന് സസപെൻഡ് ചെയ്യുകയാണ് വേണ്ടത്. ഇക്കാര്യത്തിൽ കോടതി പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കാൻ മുതിരുന്നില്ല. സർക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോടതിയുടെ നിർദേശങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് അഡ്വക്കറ്റ് ജനറൽ വ്യക്തമാക്കി. തച്ചങ്കരിയെ മറ്റൊരു തസ്തികയിലേക്ക് മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാമെന്നും അഡ്വക്കറ്റ് ജനറൽ അറിയിച്ചു. തച്ചങ്കരിയെ സസ്പെൻഡ് ചെയ്യണമെന്നവിജിലൻസ് ഡയറക്ടറുടെ ശുപാർശയിൽ നടപടി വേണ്ടെന്ന സർക്കാർ തീരുമനത്തിന്റെ രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു. പത്തുദിവസത്തിനകം ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.