നടിയെ ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിനെ ജയിലിൽ സന്ദർശിക്കുന്നതിന് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
ബന്ധുക്കള്‍ക്ക് മാത്രമാണ് സന്ദര്‍ശനാനുമതി.രണ്ട് സുഹൃത്തുക്കള്‍ എത്തിയെങ്കിലും കാണാൻ അനുവദിച്ചില്ല.ബന്ധുക്കളാരും ദീലിപിനെ ഇന്ന് സന്ദര്‍ശിച്ചില്ല.
കൂട്ടമാനഭംഗം അടക്കമുളള കുറ്റങ്ങളാണ് അന്വേഷണ സംഘം ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ പതിെനാന്നാം പ്രതിയാണ് ദിലീപെങ്കിലും അധിക കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ദിലീപ് കേസില്‍ രണ്ടാം പ്രതിയാകും. നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി വകുപ്പനുസരിച്ചുളള ഗൂഡാലോചന കുറ്റത്തിനു പുറമേ,കൂട്ടമാനഭംഗത്തിനുളള 376ാം വകുപ്പും തട്ടിക്കൊണ്ടു പോകലിനുളള 366ാം വകുപ്പുമടക്കം 11 ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ദിലീപ് പതിനൊന്നാമനാണെങ്കിലും അധിക കുറ്റപത്രം കോടതിയില്‍ എത്തുന്നതോടെ ദിലീപ് പള്‍സര്‍ സുനിക്കു പിന്നില്‍ രണ്ടാം പ്രതിയാകും.
കുറ്റങ്ങള്‍ കോടതിയില്‍ തെളിയിക്കപ്പെട്ടാല്‍ യഥാര്‍ഥ കുറ്റകൃത്യത്തിനുളള പരമാവധി ശിക്ഷയായ ഇരുപത് വര്‍ഷം തടവ് ശിക്ഷ പോലും പ്രതിക്ക്. എന്നാല്‍ തന്‍റെ കണ്‍മുന്നില്‍ കാണാത്ത കാര്യമെന്ന നിലപാടാണ് ദിലീപ് ചോദ്യം ചെയ്യലില്‍ ഉടനീളം ആവര്‍ത്തിച്ചത്.
പള്‍സര്‍ സുനി ജയിലില്‍ നിന്നയച്ച കത്തില്‍ 5225 എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ദിലീപിന്‍റെ കാറിന്‍റെ തടവുകാരനായ സുനിയുടെ ജയിലിലെ നമ്പരെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഇത് അങ്ങിനെയല്ലെന്ന് വ്യക്തമായി. നടിയെ ആക്രമിക്കുന്ന കാര്യം ഒരിക്കല്‍ ദിലീപ് തന്‍റെ 5445 എന്ന ബിഎംഡബ്ലു കാറിലിരുന്ന് സുനിയോട് സംസാരിച്ചിരുന്നു. ഇത് ഓര്‍മിപ്പിക്കാനാണ് സുനി ഈ നമ്പര്‍ കത്തില്‍ എഴുതിയത്. എന്നാല്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തുന്നതില്‍ സുനിയ്ക്ക് ഓര്‍മപിശകുണ്ടാകുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.
ഇതടക്കം 19 തെളിവുകള്‍ അക്കമിട്ട് നിരത്തിയാണ് പൊലീസ് മജിസ്ട്രേറ്റിനു മുന്നില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് ഹാജരാക്കിയത്. ദിലീപും പള്‍സര്‍ സുനിയും ഒന്നിലേറെ തവണ ഒരേ ടവര്‍ ലൊക്കേഷനില്‍ വന്ന കാര്യവും പൊലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി. 2013ല്‍ അമ്മ കൊച്ചിയില്‍ സംഘടിപ്പിച്ച താരനിശയില്‍ പള്‍സര്‍ സുനിക്ക് കിട്ടിയ വിഐപി പാസും ദിലീപിനെതിരായ മറ്റൊരു തെളിവായി. ദിലീപിനൊപ്പം സുനി നില്‍ക്കുന്ന ചിത്രങ്ങള്‍ കൂടി ലഭിച്ചതോടെ ഇരുവരും തമ്മിലുളള ബന്ധം പൊലീസ് ഉറപ്പിക്കുകയായിരുന്നു.നടിയെ ആക്രമിച്ചാല്‍ സുനിക്ക് ഒന്നര കോടി രൂപ ദിലീപ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പണം നല്‍കിയിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.