ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇന്ത്യയുടെ മുൻ ടെസ്റ്റ്, ഏകദിന ഓൾറൗണ്ടർ രവി ശാസ്ത്രിയെ നിയമിച്ചെന്ന റിപ്പോർട്ടുകൾ ബിസിസിഐ നിഷേധിച്ചു. പരിശീലകൻ ആരാകണമെന്നതു സംബന്ധിച്ച തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
അഭിമുഖത്തിനു ക്ഷണിച്ച ആറുപേരുടെ ചുരുക്കപ്പട്ടികയിൽ നിന്ന് സച്ചിൻ, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐ വിദഗ്ധ സമിതി രവി ശാസ്ത്രിയെ തിരഞ്ഞടുത്തെന്നായിരുന്നു റിപ്പോർട്ടുകൾ. 2014–2016 കാലഘട്ടത്തിൽ ടീം ഇന്ത്യയുടെ മാനേജറായിരുന്നു രവി ശാസ്ത്രി. ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പേരിൽ അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ടീം ഇന്ത്യ പുതിയ പരിശീലകനെ തേടുന്നത്.
തിങ്കളാഴ്ചയാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരുടെ അഭിമുഖം നടന്നത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലുമായി സംസാരിച്ചിട്ടേ പരിശീലകനെ തീരുമാനിക്കൂവെന്ന് ഗാംഗുലി പറഞ്ഞിരുന്നുവെങ്കിലും ബിസിസിഐ ഇതു പിന്നീടു തിരുത്തി. പുതിയ പരിശീലകന്റെ കാര്യത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ അഭിപ്രായം ചോദിക്കില്ലെന്നും ക്രിക്കറ്റ് ഉപദേശക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമേയുള്ളൂവെന്നും ബിസിസിഐ പ്രതിനിധി പിന്നീടു പറഞ്ഞു.