സുപ്രീംകോടതി മാർഗനിർദേശമനുസരിച്ചുളള വേതനവർധന ആവശ്യപ്പെട്ട് നഴ്സുമാർ സമരം ശക്തമാക്കുന്നു. തിങ്കളാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു. പണിമുടക്ക് തുടങ്ങിയ കാസർകോട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളുടെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാനശമ്പളം സ്വീകാര്യമല്ലെങ്കില്‍ നഴ്സുമാര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
അടിസ്ഥാന ശമ്പളം 20000 രൂപയായി ഉയർത്തുക, ശമ്പളമില്ലാത്ത ട്രെയിനി നഴ്സ് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഴ്സുമാർ സമരം കടുപ്പിക്കുന്നത്. ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലായി 21 ആശുപത്രികളിലാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. 326 ആശുപത്രികളിലാണ് യു.എന്‍.എ. സമരത്തിന് നോട്ടിസ് നല്‍കിയിരിക്കുന്നത്്.യു എൻ എയുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് നഴ്സുമാർ സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തി.
എന്നാൽ നഴ്സുമാർക്കുവേണ്ടി സാധ്യമായതെല്ലാം ചെയ്തുവെന്നാണ് സർക്കാർ നിലപാട്. സർക്കാർ കൈയൊഴിഞ്ഞതോടെ വൻ നഴ്സിങ് സമരത്തിനും നിയമപോരാട്ടത്തിനുമായിരിക്കും സംസ്ഥാനം സാക്ഷ്യംവഹിക്കാൻ പോകുന്നത്.