മുൻ ഡിജിപി ടി.പി. സെൻകുമാർ സംഘപരിവാർ ശക്തികളുടെ ചട്ടുകമായി മാറാൻ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളത്തിലെ സാമൂഹികസ്ഥിതിയെക്കുറിച്ച് ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ ടി.പി. സെൻകുമാർ നടത്തിയ അഭിപ്രായങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു രമേശ്.
അദ്ദേഹം നടത്തിയ അഭിപ്രായങ്ങളോടു കോൺഗ്രസ് യോജിക്കുന്നില്ല. ഡിജിപി സ്ഥാനത്തിരുന്ന ഒരു ഉദ്യോഗസ്ഥൻ ഇത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നു. സെൻകുമാറിനു നീതിനിഷേധമുണ്ടായെന്നു തോന്നിയപ്പോഴാണ് അദ്ദേഹത്തെ പിന്തുണച്ചു നിയമസഭയിൽ പ്രതിപക്ഷം രംഗത്തു വന്നത്. അതിനർഥം അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളെയും പിന്തുണയ്ക്കുന്നുവെന്നല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജിഎസ്ടി സംബന്ധിച്ചു ധനമന്ത്രി തോമസ് ഐസക്ക് വാചകമടി നിർത്തി സംസ്ഥാനത്തു സാധനങ്ങൾക്കുണ്ടായ വിലവർധന നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയാണു വേണ്ടതെന്നു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഇറച്ചിക്കോഴി ബഹിഷ്കരിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനം ബീഫ് നിരോധനം സംബന്ധിച്ച നരേന്ദ്രമോദിയുടെ നിലപാടു പോലെയാണ്.
ഇറച്ചിക്കോഴിക്കു ജിഎസ്ടി ചുമത്തുന്നില്ല. അതിനാൽ ന്യായമായ വിലയ്ക്കു ചിക്കൻ ലഭ്യമാക്കണം. ജിഎസ്ടി നടപ്പായ ശേഷം സാധനങ്ങൾക്കുണ്ടായ വില വർധന സംബന്ധിച്ചു വ്യാപാരികൾ ഉന്നയിക്കുന്ന കാര്യങ്ങളിൽ വസ്തുത ഉണ്ടോയെന്നു പരിശോധിക്കണം. വിലവർധന നേരിടാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.