നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നു. രാവിലെ പതിനൊന്നോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിലാണ് സുനിൽ കുമാറിനെ കസ്റ്റഡിയിൽ വാങ്ങിയതെങ്കിലും നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണസംഘം പലവട്ടം ഇയാളെ ചോദ്യംചെയ്തു.
ജയിലിൽ ഫോൺ ഉപയോഗിച്ച കേസിന്റെ പേരിലാണ് പൾസർ സുനിയെന്ന സുനിൽ കുമാറിനെ കഴിഞ്ഞ ഇക്കഴിഞ്ഞ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചന ഉണ്ടോയെന്ന വലിയ ചോദ്യമാണ് പ്രതിയെ കാത്തിരുന്നത്. അക്കാര്യം പരിശോധിക്കുന്ന പ്രത്യേകസംഘം പലവട്ടമെത്തി ചോദ്യംചെയ്തു. ഇതേ സംഘം നേരത്തെ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് ദിലീപിന്റെയും കൂട്ടരുടെയും പേര് പ്രതി പറഞ്ഞത്. ഇതോടെയാണ് നടി ആക്രിക്കപ്പെട്ട കേസിന്റെ തുടർച്ചയായി അതിന്റെ ഗുഡാലോചനക്കാര്യത്തിൽ പ്രത്യേക അന്വേഷണം തുടങ്ങിയത്. ഇതിനൊപ്പം ജയിലില്‍ ഫോൺ ഉപയോഗിച്ചതിനും കേസ് റജിസ്റ്റർ ചെയ്തു.
ഈ കേസിന്റെ അന്വേഷണത്തിനായാണ് ഇപ്പോൾ കസ്റ്റഡിയിൽ വാങ്ങിയതെങ്കിലും നടി ആക്രമിച്ച കേസിന്റെ ഗൂഡാലോചനയെക്കുറിച്ച് അറിയാനായിരുന്നു ഏറിയ പങ്കും ശ്രമം നടന്നത്. സഹകരിക്കാന്‍ തയ്യാറാകാതിരുന്ന പ്രതിയെ കസ്റ്റഡിയിലെ അവസാന ദിനമായിരുന്ന ഇന്നലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയാണ് ചോദ്യംചെയ്തത്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും ഇനിയും കണ്ടെത്തിയിട്ടില്ല. കേസിലെ പ്രധാന തെളിവാകേണ്ട ഇവയെ സംബന്ധിച്ചും സുനിൽ കുമാറില്‍ നിന്ന് വിവരങ്ങളെടുക്കാൻ അന്വേഷണസംഘം ശ്രമിച്ചു.
എന്നാൽ നേരത്തെ ചോദ്യം ചെയ്തപ്പോഴെല്ലാം ഇവയുടെ കാര്യത്തിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി നൽകിയത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത ഉണ്ടാക്കാനായിരുന്നു കഴിഞ്ഞ അഞ്ചുദിവസവും പ്രത്യേക അന്വേഷണസംഘത്തിന്റെ ശ്രമം. ഈ ദിവസങ്ങളിൽ പ്രതിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ഇനിയുള്ള അന്വേഷണവും തെളിവെടുപ്പുമെല്ലാം