ചൈനയുമായുള്ള തർക്കം രൂക്ഷമായതിനിടെ ഇന്ത്യ യുഎസ് - ജപ്പാൻ സംയുക്ത നാവികാഭ്യാസത്തിന് ചെന്നൈയിൽ തുടക്കം. മലബാർ എക്സർസൈസ് എന്ന് പേരിട്ടിട്ടുള്ള സൈനിക ശക്തി പ്രകടനത്തെ ചൈന ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലടക്കം ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ രാജ്യം സജ്ജമാണെന്ന് നാവികസേന വ്യക്തമാക്കി.
1992 ലാണ് ഇന്ത്യയും അമേരിക്കയും സംയുക്ത നാവികാഭ്യാസത്തിന് തുടക്കമിട്ടത്. 2007 മുതൽ ജപ്പാനും ആ ദൗത്യത്തിന്റെ ഭാഗമായി. എന്നാൽ ഇന്ത്യയും ചൈനയും തമ്മിൽ ശക്തമായ അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സംയുക്ത നീക്കത്തിന് പ്രസക്തി ഏറെയാണ്. ഇന്ത്യ-യു.എസ്-ജപ്പാൻ സൗഹൃദം കൂടുതൽ ദൃഢമാകുമ്പോൾ അസ്വസ്ഥരാകുന്നത് ചൈനയാണ്. ആഫ്രിക്കയിലെ നാവിക താവള വിഷയത്തിൽ ജപ്പാനും ദക്ഷിണ ചൈന കടൽ തർക്കത്തിൽ അമേരിക്കയും ചൈനയുമായി അകൽച്ചയിലാണ്. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലെ ഏറ്റവും ഗൗരവകരമായ തർക്കത്തിലാണ് ഇന്ത്യയും ചൈനയുമിപ്പോൾ. ഇന്ത്യൻ മഹാസമുദ്രത്തിലടക്കം ചൈന നിരീക്ഷണം ശക്തമാക്കിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.
എട്ട് ദിവസം നീണ്ടു നിൽക്കുന്നതാണ് മലബാർ എക്സർസൈസ് എന്ന പേരിലുള്ള നാവിക അഭ്യാസ പരിശീലനം. ഐ.എൻ.എസ് വിക്രമാദിത്യ, യു.എസ്.എസ്.നിമിത് സ്, ജെ.എസ്.ഇസുമോ എന്നീ യുദ്ധക്കപ്പലുകളാണ് നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നത്. അന്തർവാഹിനികൾ തകർക്കുന്നതിലടക്കം ഊന്നിയുള്ളതാണ് സംയുക്ത പരിശീലനം.