ഇന്ത്യൻ ഓഹരിവിപണിയിൽ വൻകുതിപ്പ്. വ്യാപാര ആരംഭത്തിൽ സെൻസെക്‌സും നിഫ്റ്റിയും റെക്കോർഡ് ഉയർച്ചയിലെത്തി. സെൻസെക്സ് 235പോയന്റ് ഉയർന്ന് മുപ്പത്തിയൊരായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിഅഞ്ചിലും, ദേശിയ സൂചികയായ നിഫ്റ്റി 79പോയന്റ് ഉയർന്ന് 9766ലും എത്തി. ഐടി, ബാങ്കിങ്, ടെലികോം മേഖലകളിൽ ഉയർച്ച പ്രകടമാണ്.
കോർപ്പറേറ്റ് കമ്പനികളുടെ ലാഭത്തോടെയുള്ള, ത്രൈമാസ പ്രവർത്തനഫലങ്ങൾ വന്നു തുടങ്ങുന്നതും, ജി.എസ്.ടി നടപ്പാക്കി ഒന്നരയാഴ്‌ച പിന്നിടുമ്പോൾ വില സംബന്ധിച്ച ആശയക്കുഴപ്പം അകലുന്നതും വിപണിക്ക് കരുത്തു പകരുന്നുണ്ട്. ഒപ്പം, ഓഹരി വിപണിയുടെ വളർച്ചാക്കണക്കിൽ 17ശതമാനം വർധനയുമായി , ലോകരാജ്യങ്ങളിൽ അഞ്ചാംസ്ഥാനത്ത് ഇന്ത്യ എത്തിയതും നിക്ഷേപകരെ സ്വാധീനിച്ചു. നാണയപ്പെരുപ്പം ഇനിയും താഴ്‌ന്നാൽ പലിശ കുറയ്‌ക്കാൻ റിസർവ് ബാങ്ക് നിർബന്ധിതരാകുമെന്ന റിപ്പോർട്ടുകളും നിക്ഷേപകർക്ക് മുന്നിലുണ്ട്