നടിയെ അക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ കസ്റ്റഡിയിൽ ചോദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഭാഗം. ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ കസ്റ്റഡിയിൽ വാങ്ങിയ ശേഷം നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്തു എന്നാണ് ആക്ഷേപം. പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും
അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിക്കു ശേഷം തിരിച്ച് കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചു. തുടർന്ന് നടന്ന വാദത്തിലാണ് അഡ്വ. ബിഎ. ആളൂർ അന്വേഷണ ത്തിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചത്. ജയിലിൽ ഫോൺ ഉപയോഗിച്ച കേസ് രണ്ടു വർഷത്തിൽ താഴെ മാത്രം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
എന്നിട്ടും പത്തു ദിവസത്ത കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. ജയിലിൽ ഉപയോഗിച്ച ഫോൺ വാങ്ങിയ കോയമ്പത്തൂരിൽ എത്തിച്ച് തെളിവെടുക്കാനുണ്ട് എന്നാണ് കാരണം പറഞ്ഞത്. എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിലൊന്നും അങ്ങനെയൊരു തെളിവെടുപ്പും നടന്നില്ല. മാത്രമല്ല നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി പലതവണ സുനിൽ കുമാറിനെ ചോദ്യം ചെയ്തു. ഇത് ഗുരുതരമാണെന്നും കോടതിയെ കബളിപ്പിക്കുന്ന നടപടിയാണെന്നും പ്രതിഭാഗം വാദിച്ചു.
ജാമ്യാപേക്ഷയിൽ വിധി പറയാനായി കോടതി നാളത്തേക്ക് മാറ്റി. ഫോൺ ഉപയോഗിച്ച കേസിലെ മറ്റു കൂട്ടുപ്രതികളുടെ ജാമ്യപേക്ഷയിലും നാളെ തീരുമാനമുണ്ടാകും