17 തവണ വെന്നിക്കൊടി പാറിച്ച ചൈനയെ മലർത്തിയടിച്ച് ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു കന്നിക്കിരീടം. സ്വന്തം മണ്ണിലെ ഏഷ്യൻ ചാംപ്യൻഷിപ്പിൽ 12 സ്വർണമുൾപ്പെടെയാണ് ഇന്ത്യയുടെ പടയോട്ടം. 12 സ്വർണം, അഞ്ച് വെള്ളി, 12 വെങ്കലം എന്നിവയുൾപ്പെടെ 29 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.
മുഹമ്മദ് അനസ്, അമോജ് ജേക്കബ്, കുഞ്ഞുമുഹമ്മദ്, ആരോക്യ രാജീവ് എന്നിവരുൾപ്പെട്ട 4–400 മീ റിലേ ടീമാണ് അവസാനമായി സ്വർണവേട്ട നടത്തിയത്. 10,000 മീറ്ററിൽ സ്വർണം നേടി ഇന്ത്യയുടെ ജി. ലക്ഷ്മണൻ മീറ്റിൽ ഡബിൾ തികച്ചു. ഈ വിഭാഗത്തിൽ വയനാട്ടുകാരൻ ടി. ഗോപിയ്ക്കാണ് വെള്ളി. കഴിഞ്ഞദിവസം 5,000 മീറ്ററിലും ജി. ലക്ഷ്മണൻ സ്വർണം നേടിയിരുന്നു.
അതിനിടെ, 800 മീറ്ററിൽ സ്വർണം നേടിയ അർച്ചന അധവിനെ അയോഗ്യയാക്കി. ഫിനിഷ് ചെയ്യുന്നതിനിടെ ശ്രീലങ്കൻ താരത്തെ തടസ്സപ്പെടുത്തിയതിനാണ് അർച്ചനയെ അയോഗ്യയാക്കിയത്. ഹെപ്റ്റാത്തലണിൽ സ്വപ്ന ബർമൻ സ്വർണവും പൂർണിമ ഹെമ്പ്രാം വെങ്കലവും കരസ്ഥമാക്കി. പുരുഷവിഭാഗം 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസനും വെങ്കലം നേടി.
∙ ടിന്റു മൽസരിക്കാതെ പിന്മാറി
അതേസമയം, വനിതകളുടെ 800 മീറ്ററിൽ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മൽസരം പൂർത്തിയാക്കാതെ പിന്മാറി. 500 മീറ്റർ കഴിഞ്ഞപ്പോഴാണു ടിന്റു പിൻമാറിയത്. ഒരു മിനിട്ട് 50.07 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ വെങ്കലം സ്വന്തമാക്കിയത്. കഴിഞ്ഞ 17 തവണയും മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ ചൈനയെ അട്ടിമറിച്ച സന്തോഷത്തിലാണ് ഇന്ത്യ. ആദ്യ നാലു തവണ ജപ്പാനായിരുന്നു ജേതാക്കൾ. ആറു തവണ ഇന്ത്യ രണ്ടാംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഇന്ത്യയ്ക്കായി 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സുധ സിങ് സ്വർണം നേടി. വനിതാ 400 മീറ്റർ ഹർഡിൽസിൽ ആർ. അനു വെള്ളിയും പുരുഷവിഭാഗത്തിൽ എം.പി.ജാബിർ വെങ്കലവും നേടി. മെർലിൻ കെ.ജോസഫ് ഉൾപ്പെട്ട 4–100 മീറ്റർ റിലേ ടീമിനും വെങ്കലം. ദ്യുതി ചന്ദ്, ഹിമശ്രീ റോയ്, ശ്രാബനി നന്ദ എന്നിവർകൂടി ഉൾപ്പെട്ട ഇന്ത്യൻ ടീം 44.57 സെക്കൻഡിലാണു വെങ്കലത്തിലെത്തിയത്.
∙ ചരിത്രമെഴുതി അനു
മികച്ച പ്രകടനം നടത്തിയിട്ടും റിയോ ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നപ്പോൾ അത്‍ലറ്റിക് ഫെഡറേഷനെതിരെ കോടതിയെ സമീപിച്ച താരമാണ് അനു. ഏഷ്യൻ മീറ്റിലൂടെ തന്റെ ആദ്യ രാജ്യാന്തര മെഡൽ നേടി പാലക്കാട് വടക്കഞ്ചേരി എരുമയൂർ സ്വദേശി അനു റിയോ നഷ്ടത്തിന്റെ സങ്കടം തീർത്തു. വിയറ്റ്നാമിന്റെ എൻഗുയെന്തി സ്വർണം (56.14 സെക്കൻഡ്) നേടിയപ്പോൾ 57.22 സെക്കൻഡിൽ അനുവിനു വെള്ളി. 1989ൽ പി.ടി.ഉഷ സ്വർണം നേടിയ ശേഷം ഇതാദ്യമായാണ് ഈയിനത്തിൽ ഇന്ത്യക്കാരി മെഡൽ നേടുന്നത്.
∙ ജാബിറും ഷീനയും
കടുത്ത പോരാട്ടത്തിനൊടുവിലാണു മലപ്പുറം പന്തല്ലൂർ സ്വദേശിയായ എം.പി. ജാബിർ പുരുഷ 400 മീ. ഹർഡിൽസിൽ വെങ്കലം നേടിയത് (50.22 സെക്കൻഡ്). കരിയറിലെ ഏറ്റവും മികച്ച സമയം. ഫിലിപ്പീൻസിന്റെ എറിക് ക്രേ ഒന്നാമതും (49.57 സെക്കൻഡ്) ചൈനീസ് തായ്പേയിയുടെ ചെൻ ചീ രണ്ടാമതും (49.75) എത്തി. തൃശൂർ ചേലക്കര സ്വദേശിയായ ഷീനയുടെ ആദ്യ രാജ്യാന്തര മെഡലാണിത്. ട്രിപ്പിൾ ജംപിൽ തന്റെ അവസാന ശ്രമത്തിൽ 13.42 മീറ്റർ ദൂരം ചാടിയാണു മെഡൽ സ്വന്തമാക്കിയത്.
∙ സ്വർണ സുധ
ഒടുവിൽ സുധ സിങ്ങിന് ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം കിട്ടി. 2009ലും 11ലും 13ലും 3,000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ വെള്ളി നേടിയ സുധ ഇവിടെ സീസണിലെ മികച്ച പ്രകടനത്തോടെ (ഒൻപതു മിനിട്ട് 59.47 സെക്കൻഡ്) സ്വർണം നേടി. 2010ലെ ഏഷ്യൻ ഗെയിംസ് സ്വർണജേതാവാണ് ഈ ഉത്തർപ്രദേശുകാരി. തുടക്കം മുതൽ ഒന്നാമതായിരുന്നു സുധ. രണ്ടാം സ്ഥാനക്കാരിയെ 80 മീറ്ററോളം പിന്നിലാക്കിയായിരുന്നു ഫിനിഷ്.