തിരുവനന്തപുരത്ത് റോഡുവികസനത്തിനായി വിട്ടുനൽകിയ ഭൂമിയിൽ സിപിഐ കയ്യേറ്റം. കൊടിതോരണങ്ങൾ കെട്ടിയ ഭൂമിയിൽ സ്മാരകം പണിയാനാണ് സിപിഐ നീക്കമെന്നാണ് സൂചന. ഇത് ചോദ്യം ചെയ്തതിന് നേതാക്കൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി സമീപവാസി പൊലീസിന് പരാതി നൽകി.എന്നാൽ സ്ഥലം വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്ന് ഡപ്യൂട്ടി മേയർ രാഖി രവികുമാർ പറയുന്നു
തിരുവനന്തപുരത്ത് നഗരമധ്യത്തിൽ വഴുതക്കാട്-തൈക്കാട് റോഡുവികസനത്തിനു സീതിയുടെ കുടുംബം 2007 ലാണ് ഭൂമി വിട്ടുനൽകിയെങ്കിലും ഏറ്റെടുത്തുകൊണ്ട് വിഞ്ജാപനം വന്നത് 2013ൽ. ഭൂമിയുടെ പണം കിട്ടിയത് മൂന്നുമാസം മുൻപു മാത്രം. നഷ്ടപരിഹാരതുക പോരെന്ന് ചൂണ്ടികാട്ടി ഇവരടക്കമുള്ള സ്ഥലമുടമകൾ വീണ്ടും കോടതിയെ സമീപിച്ചു. ഇതിനിടയിലാണ് വിട്ടുനൽകിയ ഭൂമി കയ്യേറി സിപിഐയുടേയും യുവജനസംഘടനയുടേയും കൊടിമരങ്ങൾ സ്ഥാപിച്ചത്. തടയാൻ ശ്രമിച്ച വീട്ടുടമസ്ഥനെ മർദിക്കാൻ ശ്രമിച്ചു
ബധിരയും മൂകയുമായ സ്ത്രീയുടെ ഉപജീവനമാർഗമാണ് ഈ ബ്യൂട്ടി പാർലറെന്നും ,പാർട്ടിക്കാരുമായി പ്രശ്നങ്ങളായശേഷം സ്ഥാപനത്തിലേക്ക് ആളുകൾ വരുന്നില്ലെന്നും ഇവർ പരാതിയായി പറയുന്നു. സ്ഥലം എം.എൽ.എ,കലക്ടർ,പൊലീസ് എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമില്ല. അതേസമയം സ്ഥലം തങ്ങൾ വൃത്തിയാക്കുകയാണ് ചെയ്തതെന്നും അതിനൊപ്പമാണ് കൊടിമരം സ്ഥാപിച്ചതെന്നുമാണ് സിപിഐ ന്യായീകരണം