അസംസ്കൃതവസ്തുക്കളുടെ വില കുറഞ്ഞില്ലെങ്കിൽ ബേക്കറി ഉൽപന്നങ്ങളുടെ വില ഉയരാൻ സാധ്യത. മൈദയുടെ നികുതി എടുത്തുകളഞ്ഞിട്ടും വില കുറഞ്ഞിട്ടില്ല. ബേക്കറി ഉൽപന്നങ്ങളുടെ നികുതി ഉയരുകയും ചെയ്തു. ജി.എസ്.ടി റജിസ്ട്രേഷൻ പൂർണമാകാത്തതിനാൽ ബ്രാൻഡഡ് സ്നാക്സിന്റെയും ശീതളപാനീയങ്ങളുടെയും മറ്റും വിതരണം തടസപ്പെട്ടതും ബേക്കറികൾക്ക് തിരിച്ചടിയായി.
ബേക്കറി ഉൽപന്നങ്ങളുടെ നികുതി അഞ്ചിൽ നിന്ന് പതിനെട്ട് ശതമാനമായാണ് ഉയർന്നത്. നികുതി കൂടിയെങ്കിലും ഈ മേഖലയിലെ മുഖ്യ അസംസ്കൃത വസ്തുക്കളായ മൈദയുടെ നികുതി ഇല്ലാതാകുകയും പഞ്ചസാരയുടേത് അഞ്ച് ശതമാനമായി കുറയുകയും ചെയ്ത സാഹചര്യത്തിൽ വില കൂടില്ല എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ജി.എസ്.ടി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മൈദയുടെയും പഞ്ചസാരയുടെയും വില കുറഞ്ഞില്ല. ചിക്കന്റെ വില താഴാത്തതും തിരിച്ചടിയായി. സർക്കാരിന്റെ വിപണി ഇടപെടൽ ഫലം ചെയ്തില്ലെങ്കിൽ വില ഉയർത്തേണ്ട സാഹചര്യമാണുള്ളത്.
പല ബേക്കറികളിലും ശീതളപാനീയങ്ങളുടെയും ബ്രാൻഡഡ് സ്നാക്സിന്റെയും ബിസ്കറ്റിന്റെയും ഒക്കെ സ്റ്റോക്ക് തീരുകയും ചെയ്തു. ജി.എസ്.ടി നമ്പർ ലഭിക്കാത്ത ഏജൻസികൾ വിതരണം മരവിപ്പിച്ചതാണ് കാരണം. ജി.എസ്.ടിയിൽ റജിസ്റ്റർ ചെയ്യാത്ത ബേക്കറിയുടമകൾക്കും പുതിയ സ്റ്റോക്ക് കിട്ടുന്നില്ല. 20 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള വ്യാപാരികൾ ജി.എസ്.ടിയിൽ റജിസ്റ്റർ ചെയ്യണ്ടന്നാണ് നിയമമെങ്കിലും അങ്ങനെയുള്ളവർക്കുപോലും ഏജൻസികൾ സാധനം വിതരണം ചെയ്യാൻ മടിക്കുന്നെന്നും പരാതിയുണ്ട്.