800 മീറ്ററിൽ ഇന്ത്യയ്ക്ക് എട്ടാം സ്വർണം സമ്മാനിച്ച അർച്ചന ആധവിനെ അയോഗ്യയാക്കി. ഫിനിഷ് ചെയ്യുന്നതിനിടെ ശ്രീലങ്കൻ താരത്തെ തടസ്സപ്പെടുത്തിയതിന് അർച്ചന ആധവിനെ അയോഗ്യയാക്കിയത്. ഇതേയിനത്തിൽ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി താരം ടിന്റു ലൂക്ക മൽസരം പൂർത്തിയാക്കാതെ പിന്മാറി. 500 മീറ്റർ കഴിഞ്ഞപ്പോഴാണു ടിന്റു പിൻമാറിയത്. പുരുഷവിഭാഗം 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൻ വെങ്കലം നേടി. ഒരു മിനിട്ട് 50.07 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ വെങ്കലം സ്വന്തമാക്കിയത്.
മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ ഇന്ത്യയാണ് മെഡൽ പട്ടികയിൽ മുന്നിൽ. കഴിഞ്ഞ 17 തവണയും മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ ചൈനയെ അട്ടിമറിക്കുന്നതിന്റെ വക്കിലാണ് ഇന്ത്യ. ആദ്യ നാലു തവണ ജപ്പാനായിരുന്നു ജേതാക്കൾ. ആറു തവണ രണ്ടാമതെത്തിയത് ഒഴികെ ഇന്ത്യ ഇതുവരെ വൻകരയിലെ രാജാക്കൻമാരായിട്ടില്ല. ഇന്നാകെ മീറ്റിൽ 12 ഫൈനലുകളാണുള്ളത്. പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇന്ത്യയുടെ ഉറച്ച പ്രതീക്ഷയാണ്. പുരുഷ, വനിതാ 4–400 റിലേ ടീമുകളും മെഡൽ പ്രതീക്ഷയിലാണ്.