ജയിലിൽ നിന്ന് പൾസർ സുനി എഴുതിയ കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്താനാവാതെ പൊലീസ്. സുനിയെയും കത്തെഴുതിയ വിപിൻ ലാലിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. അതേ സമയം നടിയെ അക്രമിച്ച കേസിൽ ദിലീപുമായി സാമ്പത്തിക ഇടപാടുള്ള കൂടുതൽ ആളുകളെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും.
പൾസർ സുനിക്ക് ജയിലിനുള്ളിൽ ഫോണും സിം കാർഡും എത്തിച്ചു കൊടുത്ത കൊടുത്ത വിഷ്ണു. ജയിലിലും പുറത്തും ഈ ഫോണുപയോഗിച്ച മേസ്തിരി സുനിൽ. കത്തെഴുതി നൽകിയ സഹതടവുകാരനായ വിപിൻലാൽ. ഇവരെ എല്ലാവരെയും പൾസർ സുനിക്കൊപ്പമിരുത്തി പൊലീസ് ഇന്നലെ ചോദ്യം ചെയ്തു. എന്നാൽ കത്തെഴുതാൻ ആരുടെയെങ്കിലും പ്രേരണയുണ്ടായോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. കത്തെഴുതാൻ ജയിൽ അധികൃതർ ഭീഷണിപെടുത്തിയെന്ന് വിപിൻ ലാല്‍ മാധ്യമങ്ങളോട് പറഞ്ഞത് രക്ഷപെടൽ തന്ത്രമായാണ് പൊലീസ് കാണുന്നത്.
പൾസർ സുനി ഭീഷണിപെടുത്തിയെന്ന് പറഞ്ഞാൽ കേസിൽ പ്രതിയാകുമെന്ന സംശയമാണ് വിപിൻലാല്‍ ഇങ്ങനെ പറയാൻ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നാണ് വിഷ്ണും വിപിൻലാലും മറുപടി നൽകിയത്. അതേ സമയം ദിലീപിന്റെ അടുത്ത ചില സുഹൃത്തുക്കളെ ഇന്നലെ ആലുവ പൊലീസ് ക്ലബിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. സിനിമാമേഖലയിൽ നിന്നടക്കം കൂടുതൽ ആളുകളെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.