മഥുരയിലേക്കുള്ള പാസഞ്ചർ ട്രെയിനിൽ പതിനേഴുകാരൻ ജുനൈദ് മർദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതി കുറ്റം സമ്മതിച്ചതായും സുരക്ഷാ കാരണങ്ങളാൽ പേരുവിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും ഫരിദാബാദ് പൊലീസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ ധൂളെ ജില്ലയിൽനിന്നാണു പ്രതിയെ പിടികൂടിയത്. ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. ഡൽഹിയിലെ സദർ ബസാറിൽ നിന്ന് ഈദ് ആഘോഷത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴാണ് ജുനൈദും സഹോദരങ്ങളായ ഹാഷീം, സക്കീർ, മുഹ്സിൻ എന്നിവരും ഒരു സംഘം ആളുകളുടെ ആക്രമണത്തിനിരയായത്. മഥുരയിലേക്കു പോവുകയായിരുന്നു പാസഞ്ചർ ട്രെയിനിൽ ഈ മാസം 22 നായിരുന്നു സംഭവം.
മാട്ടിറച്ചി കഴിക്കുന്നവരെന്നു പറഞ്ഞായിരുന്നു അക്രമണം. ട്രെയിൻ ഓഖ്‍ല സ്റ്റേഷനിലെത്തിയപ്പോൾ ഇരുപത്തഞ്ചോളം ആളുകൾ തള്ളിക്കയറി. ജുനൈദിനോടും സഹോദരങ്ങളോടും മാറിയിരിക്കാൻ സംഘം ആവശ്യപ്പെട്ടു. എന്തിനാണെന്നു ചോദിച്ചപ്പോൾ ധരിച്ചിരുന്ന തൊപ്പി ചൂണ്ടിക്കാട്ടി സംഘം അസഭ്യവർഷം തുടങ്ങി. ദേശസ്നേഹം ഇല്ലാത്തവർ, പാക്കിസ്ഥാനികൾ, മാട്ടിറച്ചി കഴിക്കുന്നവർ എന്നൊക്കെ വിളിച്ചാണു ചീത്ത പറഞ്ഞതും തല്ലിയതുമെന്നു ബന്ധുക്കൾ പറഞ്ഞു.