പള്‍സര്‍ സുനിയേയും സഹതടവുകാരെയും കാക്കനാട് ജയിലിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് നടപടി. അതേസമയം പണം ആവശ്യപ്പെട്ട് ദിലീപിന് കത്തെഴുതിയതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. പള്‍സര്‍ സുനിക്ക് ജയിലില്‍വച്ച് കത്തെഴുതി നല്‍കിയ വിപിന്‍ലാല്‍, ജയിലില്‍ ഫോണ്‍ ഉപയോഗിച്ച മേസ്തിരി സുനില്‍ എന്നിവരെയാണ് പൊലീസ് സംഘം കാക്കനാട് ജയിലില്‍ എത്തിച്ചത്.
ഫോണ്‍ ഉപയോഗിച്ച ജയിലിലെ സി ബ്ലോക്കിലും പരിസരത്തും ഇവരുമായി പൊലീസ് തെളിവെടുപ്പ് നട്തതി. മേസ്തിരി സുനില്‍ ജയിലിന് അകത്തും പുറത്തും ഇതേ ഫോണ്‍ ഉപയോഗിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ജയില്‍ അധികൃതരും പള്‍സര്‍ സുനിലും ഭീഷണിപ്പെടുത്തിയിട്ടാണ് താന്‍ കത്തെഴുതിയതെന്നായിരുന്നു വിപിന്‍ ലാല്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ പള്‍സര്‍ സുനി നാദിര്‍ഷയെ ഫോണ്‍ ചെയ്തതിനും സഹായം ആവശ്യപ്പെട്ട് കത്തെഴുതിയതിനും പിന്നലെ ഗൂഢാലോചന വ്യക്തമായിട്ടില്ല. വിപിന്‍ലാലിനെയും സുനിയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തെങ്കിലും ഇത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അതേസമയം ദിലീപിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ കണ്ണൂര്‍ സവിത തിയറ്റര്‍ ഉടമ ജാഫിനെ ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. ദിലീപുമായി സാമ്പത്തിക ഇടപാടുളള കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.