യുവനടിയെ ആക്രമിച്ച കേസിൽ പരസ്പരവിരുദ്ധ പ്രതികരണങ്ങൾ നടത്തിയ പൾസർ സുനിയുടെ കൂട്ടുപ്രതികളെയും സുനിയേയും ഒരുമിച്ചു ചോദ്യം ചെയ്യുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യല്‍.
നടിയെ ആക്രമിച്ച കേസില്‍ തന്നെ ഭീഷണിപ്പെടുത്തി ദിലീപിന് കത്തെഴുതിച്ചെന്ന് സഹതടവുകാരന്‍ വിപിന്‍ലാൽ വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയും ജയിലധികൃതരും ചേര്‍ന്നാണ് ഭീഷണിപ്പെടുത്തിയത്. ദിലീപിന് ലഭിച്ച കത്തിലെ കയ്യക്ഷരം വിപിന്‍ലാലിന്റേതെന്ന് കണ്ടെത്തിയിരുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇങ്ങനെ സംഭവിക്കുമെന്നും ദിലീപിന് പങ്കില്ലെന്നും വിപിന്‍ലാല്‍ പറഞ്ഞു.
പള്‍സര്‍ സുനി പറഞ്ഞത് ശരിയെന്ന് കൂട്ടുപ്രതിയായ വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. ഗൂഢാലോചനയ്ക്കു പിന്നില്‍ ദിലീപാണോ എന്ന ചോദ്യത്തിന് അങ്ങനെയാവാം, അറിയില്ലെന്നും മറുപടി നല്‍കി. പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ ഇരുവരെയും ഈ മാസം പത്തുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന അപേക്ഷയും കാക്കനാട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി. പൊലീസ് മര്‍ദിച്ചെന്ന സുനിയുടെ വാദവും അംഗീകരിച്ചില്ല.