റെയിൽവേ മന്ത്രിയായിരിക്കെ അനധികൃതമായി സ്വകാര്യ കമ്പനിക്ക് ഹോട്ടലുകൾ നടത്താനുള്ള സ്ഥലം പാട്ടത്തിനു നൽകിയെന്ന പരാതിയിൽ ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ സിബിഐ കേസെടുത്തു. ലാലു പ്രസാദിനു പുറമെ ഭാര്യയും ബിഹാർ മുൻ മുഖ്യമന്ത്രിയായ റാബറി ദേവി, ബിഹാർ മന്ത്രി തേജസ്വി യാദവ്, പി.കെ. ഗോയൽ, ഐആർസിടിസി മുൻ എംഡി സരള ഗുപ്ത, ലാലുവിന്റെ സഹായികളിൽ പ്രധാനിയായ പ്രേം ചന്ദ് ഗുപ്തയുടെ ഭാര്യ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 2006ൽ ലാലു പ്രസാദ് റെയിൽവേ മന്ത്രി ആയിരിക്കുമ്പോഴാണ് സംഭവം.
ഇന്നു രാവിലെ ലാലുവിന്റെ വീട്ടിലടക്കം 12 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു. ഡൽഹി. പട്ന, റാഞ്ചി, ഗുഡ്ഗാവ് തുടങ്ങിയവിടങ്ങളിലായിരുന്നു റെയ്ഡ്. റാഞ്ചിയിലെയും പുരിയിലെയും ബിഎൻആർ ഹോട്ടലുകളുടെ വികസനം, സംരക്ഷണം, പ്രവർത്തനം തുടങ്ങിയവയ്ക്കായി വിളിച്ച ടെൻഡറിൽ കൃത്രിമം നടത്തിയെന്നതാണ് ആരോപണം.
സുജാത ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കരാർ നൽകിയതിനു പകരമായി ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കർ ഭൂമി കൈപ്പറ്റിയെന്നും പിന്നീട് ഇതു റാബറി ദേവിയുടെയും മക്കളുടെയും പേരിലേക്ക് മാറ്റിയെന്നും ആരോപണമുയർന്നിട്ടുണ്ട്.