കെഎസ്ആർടിസിയിൽ കൂട്ട അവധിയെടുത്തവര്‍ക്ക് ഇന്നത്തെ ശമ്പളം നല്‍കില്ലെന്ന് എം.ഡി. ഒരുദിവസത്തെ ആനുകൂല്യങ്ങളും നല്‍കില്ല. അവധി അനുവദിച്ച മേലുദ്യോഗസ്ഥരോട് എംഡി വിശദീകരണം ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയിൽ കൂട്ട അവധിയെടുക്കരുതെന്ന എം.ഡിയുടെ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് ചീഫ് ഒാഫീസിലെ പകുതിപ്പേരും അവധിയെടുത്ത് സി.െഎ.ടി.യു വാർഷികസമ്മേളനത്തിന് പോയിരുന്നു. നഷ്ടം കുറയ്ക്കാനായി കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് ഭരണയൂണിയനിൽപെട്ടവർ തന്നെ ഒാഫീസിന്റ പ്രവർത്തനം തടസപ്പെടുത്തിയത്.
സർവീസുകൾ മുടക്കിയും ഒാഫീസുകളുടെ പ്രവർത്തനം തടസപ്പെടുത്തിയും ജീവനക്കാർ യൂണിയൻ പ്രവർത്തനത്തിന് പോകുന്നത് തടയാനാണ് കെ.എസ്.ആർ.ടി.സിയിൽ കൂട്ട അവധിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ഉത്തരവ് കാറ്റിൽപറത്തി എം.ഡിയുടെ ഒാഫീസിലെ ജീവനക്കാർ തന്നെ കൂട്ടത്തോടെ അവധിയെടുത്തു. സി.െഎ.ടിയു നേതൃത്വം നൽകുന്ന കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു അവധി. 358 പേരിൽ 152 പേരും ഇല്ലാതായതോടെ ഒാഫീസിന്റ പ്രവർത്തനം തടസപ്പെട്ടു.
ഒാരോ വിഭാഗത്തിലേയും മേലുദ്യോഗസ്ഥരാണ് ജീവനക്കാർക്ക് അവധി അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്രയും പേർ അവധിയെടുത്തത് എം.ഡിയും അറിഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നഷ്ടം കുറച്ചും ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിച്ചും കെ.എസ്.ആർ.ടി.സിയെ കരകയറ്റാനുള്ള ശ്രമങ്ങൾ ഒരു വശത്ത് മാനേജ്മെന്റ് തുടരുകയാണ്. ഇതിനിടെയാണ് ഭരണയൂണിയൻ തന്നെ ചീഫ് ഒാഫീസിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നത്.