പന്തളത്തിനടുത്ത് പെരുമ്പുളിക്കലിൽ മകൻ മാതാപിതാക്കളെ കൊന്നത് തലയ്ക്കടിച്ച്. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. പിതാവിനെയാണ് ആദ്യം കൊലപ്പെടുത്തിയതെന്നും ഇതിനു ദൃക്സാക്ഷിയായതിനെ തുടർന്നാണ് മാതാവിനെ കൊന്നതെന്നും മകൻ മാത്യൂസ് ജോൺ (മജോ, 33) പൊലീസിന് മൊഴി നൽകിയതായാണ് വിവരം. എന്നാൽ, ഏതു ദിവസമാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായിട്ടില്ല. മജോയെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്.
വെളളം നിറച്ച കന്നാസ് ചേർത്തു കെട്ടി ചാക്കിലാക്കിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കിണറ്റിൽ ഉപേക്ഷിച്ചിരുന്നത്. ഇവ ഇന്ന് പുറത്തെടുത്തിരുന്നു. കീരുകുഴി പൊങ്ങലടി കാഞ്ഞിരവിളയിൽ കെ.എം.ജോൺ (70), ഭാര്യ ലീലാമ്മ (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ മജോ മാനസിക വിഭ്രാന്തിയുള്ളയാളാണ് എന്നാണ് വിവരം.
വീടിന് അൽപം അകലെയുള്ള റബർ തോട്ടത്തിലാണു കിണർ. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു കിണറിനടുത്തേക്കു വഴിയുണ്ടാക്കിയ ശേഷം മൃതദേഹങ്ങൾ കാറിൽ എത്തിച്ചു കിണറ്റിൽ തള്ളിയെന്നാണു മജോ പൊലീസിനോടു പറഞ്ഞത്. കിണറ്റിൽ നായ ചത്തു കിടക്കുന്നതിനാൽ ദുർഗന്ധമുണ്ടെന്നും കിണർ മൂടണമെന്നും പറഞ്ഞാണ് മണ്ണുമാന്ത്രി യന്ത്രം കൊണ്ടുവന്നത്.