എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരിൽ നിന്ന് ക്രിയാത്മകമായ ഇടപെടൽ ജനം പ്രതീക്ഷിക്കില്ലേ എന്ന് ഹൈക്കോടതി. ലൗഡെയിൽ റിസോർട്ട് ഒഴിപ്പിക്കലിന് അനുമതി നൽകിയ ഉത്തരവിലാണ് ഹൈക്കോടതി സർക്കാർ നടപടികളിലെ അതൃപ്തി വ്യക്തമാക്കിയത്. എല്ലാം ശരിയാകും എന്ന് പ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവരോടാണ് ഹൈക്കോടതിയൂടെ ഈ ചോദ്യം. മൂന്നാറിലേതടക്കം കയ്യേറ്റ വിഷയങ്ങളിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ക്രിയാത്മക ഇടപെടലുകൾ ഉണ്ടാകാത്തതിലാണ് കോടതിയുടെ അമർഷം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി ഒട്ടേറെ വിധികൾ പുറത്തുവന്നിട്ടുണ്ട്. പക്ഷേ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ഇത് വല്ലാതെ ജാള്യതയുണ്ടാക്കുന്നകാര്യമാണ്.
ഒട്ടേറെ അധികരങ്ങളുള്ളവരാണ് റവന്യൂഉദ്യോഗസ്ഥർ. അവരിൽ പലരും കയ്യേറ്റക്കാരുമായി രഹസ്യധാരണയുണ്ടാക്കി പ്രവർത്തിക്കുന്നു. പരിസ്ഥിതിക്കും സമൂഹത്തിനും നാശമുണ്ടാക്കുന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനങ്ങൾ. നടപടികളിൽ നിന്ന് സർക്കാരിനെ തടയുന്ന ഒരിടപെടലും സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ ഉണ്ടായിട്ടില്ല. നടപടിയെടുക്കാൻ നിയമപരമായ അധികാരങ്ങൾ സർക്കാരിനുണ്ടു താനും എന്നിട്ടും ഒന്നും സംഭവിക്കുന്നില്ല. രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള ഇപെടലാണ് ആവശ്യമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഒഴിപ്പിക്കുന്നത് തടയണെന്ന ലൗഡെയിൽ റിസോർട്ട് ഉടമയടെ ആവശ്യത്തിൽ ഇടപെടാൻ ഒരു ന്യായവും കാണുന്നില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി