ഹാപ്പിരാജേഷ് വധക്കേസില്‍ ഡി.വൈ.എസ്.പി സന്തോഷ് നായരടക്കം എല്ലാ പ്രതികളേയും തിരുവനന്തപുരം സിബിഐ കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഏഴു പ്രതികളെ വെറുതെ വിട്ടത്. മാതൃഭൂമി ലേഖകൻ വി.ബി.ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഹാപ്പി രാജേഷ്.
ലോക്കൽ പൊലീസ് അന്വേഷിച്ച ഉണ്ണിത്താൻ വധശ്രമക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോൾ ഹാപ്പി രാജേഷിലൂടെ , പ്രതിയായ സന്തോഷ് നായറിലെത്തുമെന്ന് ഭയന്നാണ് കൊലപാതകമെന്നായിരുന്നു സിബിഐ ആരോപണം. ഇതിനായി ഡിവൈഎസ്പി സന്തോഷ് നായർ സുഹൃത്തായ കണ്ടയ്നർ സന്തോഷുമായി ചേർന്ന് പ്രതികൾക്ക് ക്വട്ടേഷൻ നൽകിയെന്നാണ് കേസ്. 2011 ഏപ്രിൽ 20 നാണ് ഹാപ്പി രാജേഷിനെ കൊലപ്പെടുത്തി കൊല്ലം വിക്ടോറിയ ആശുപത്രി റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികൾക്കെതിരായി ശാസ്ത്രീയ സാഹചര്യ തെളിവുകളും സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ വിചാരണയ്ക്കിടെ നിർണ്ണായക തെളിവുകൾ നൽകുന്നതിനുള്ള 18 സാക്ഷികൾ കൂറുമാറി. ഇതോടെ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും പൊരുത്തപെടാതായി. ഇതാണ് പ്രതികളെ വെറുതെവിടുന്നതിൽ നിർണായകമായത്.ഉണ്ണിത്താൻ വധശ്രമക്കേസിന്റെ ഒരു ഭാഗമായാണ് ഹാപ്പിരാജേഷ് വധക്കേസ് സി.ബി.ഐ അന്വേഷിച്ചത്.