ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് കയ്റോയില്‍ യോഗം ചേരും. ഉപാരോധം പിന്‍വലിക്കുന്നതിന് മുന്നോട്ട് വച്ച ഉപാധികള്‍ സംബന്ധിച്ച നിലപാട് കഴിഞ്ഞ ദിവസം ഖത്തര്‍ കുവൈത്തിന് കൈമാറിയിരുന്നു.
സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വച്ച 13 ഉപാധികളില്‍ ഖത്തര്‍ കൈക്കൊള്ളുന്ന നിലപാടിനെ ആശ്രയിച്ചിരിക്കും തുടര്‍ നടപടികളെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യന്‍ വ്യക്തമാക്കി. കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ച് ഈ ഘട്ടത്തില്‍ സംസാരിക്കുന്നത് അപക്വമാണ്. കുവൈത്തിന്‍റെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്ന് യുഎഇ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് സൗദി വിദേശകാര്യനന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു. ഖത്തറുമായി നല്ല ബന്ധമാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ ഖത്തര്‍ നിലപാടുകള്‍ തിരുത്തിയാല്‍ മാത്രമേ ബന്ധം മെച്ചപ്പെടുത്താനാകൂവെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു.
അതിനിടെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുവൈത്ത് അമീറിന്‍റെ ദൂതന്‍ ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി. അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഇറാനുമായുള്ള അടുപ്പം കുറയ്ക്കുക, തുര്‍ക്കിയുടെ സൈനികതാവളം അടയ്ക്കുക തുടങ്ങിയ ഉപാധികളാണ് സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങള്‍ മുന്നോട്ടുവച്ചത്. ഭീകരപ്രവര്‍ത്തനത്തിനു ഖത്തര്‍ സഹായം നല്‍കുന്നു എന്നത് ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ മാസം അഞ്ചിനാണു നയതന്ത്ര, സാമ്പത്തിക മേഖലയില്‍ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ആഴ്ചകള്‍ക്കുശേഷം 13 ഉപാധികളും കൈമാറി.