ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന് ഉത്തരകൊറിയ. അലാസ്ക വരെ എത്താൻ ശേഷിയുള്ളതാണു മിസൈൽ എന്നു അമേരിക്ക സ്ഥിരീകരിച്ചു. ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധത്തെ മറികടന്നാണ് അണ്വായുധം വഹിക്കാൻ ശേഷിയുള്ള ഹ്വാസോങ്-14 മിസൈൽ ഉത്തരകൊറിയ പരീക്ഷിച്ചത്. ലോകത്തെവിടെയും ആക്രമണം നടത്താൻ ഇനി ഞങ്ങൾക്കു കഴിയും എന്നായിരുന്നു ഉത്തരകൊറിയൻ ദേശീയ ടെലിവിഷൻ പ്രഖ്യാപിച്ചത്.
ഏകാധിപതി കിം ജോങ് ഉന്നിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. കഴിഞ്ഞ വർഷംമുതൽ ഉത്തരകൊറിയ മിസൈൽ - ആയുധ പരീക്ഷണങ്ങൾ വ്യാപകമായി നടത്തിവരികയാണ്. പരീക്ഷണ വിക്ഷേപണത്തിൽ 2802 കിലോമീറ്റർ ഉയരത്തിലെത്തിയ മിസൈൽ 933 കിലോമീറ്റർ സഞ്ചരിച്ചതായി ഉത്തരകൊറിയൻ ടെലിവിഷൻ അറിയിച്ചു.