നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെതിരെ നിയമവിദ്യാർഥി നൽകിയ പരാതി പിൻവലിക്കാൻ കോൺഗ്രസ് നേതാവ് െക.സുധാകരൻ നടത്തിയ ഒത്തുതീർപ്പു ചർച്ച വിവാദമായി. പാലക്കാട് ചെർപ്പുളശേരിയിലെ സുധാകരന്റെ ബന്ധുവീട്ടിലായിരുന്നു ചർച്ച. ഇരുകൂട്ടരും ആവശ്യപ്പെട്ടതുപ്രകാരമാണ് ചർച്ചയ്ക്കെത്തിയതെന്നാണ് സുധാകരന്റെ മറുപടി. ഡിവൈഎഫ്്്െഎ പ്രവർത്തകർ സുധാകരനെ തടഞ്ഞുവച്ചതോടെ പൊലീസിന് ഇടപെടേണ്ടിവന്നു.
കെ.സുധാകരന്റെ നേതൃത്വത്തിൽ നെഹ്റുഗ്രൂപ്പിന്റെ പ്രതിനിധികളും പരാതിക്കാരനായ ഷെഹീർ ഷൗക്കത്തലിയുടെ ബന്ധുക്കളും തമ്മിൽ ചർച്ച നടക്കുന്നതിനിടെയാണ് ഡിവൈഎഫ്െഎ പ്രവർത്തകർ വീടിനുമുന്നിൽ പ്രതിഷേധവുമായെത്തിയത്. ചർച്ചയ്ക്കുശേഷം മറ്റുളളവർ പോയെങ്കിലും സുധാകരന് പുറത്തേക്കിറങ്ങാനാകാതെ വന്നതോടെ പൊലീസ് സ്ഥലത്തെത്തി. ഒടുവിൽ വിശദീകരണം. ഇരുകൂട്ടരും ആവശ്യപ്പെട്ടതുപ്രകാരമായിരുന്നു ചർച്ചയെന്നും തീരുമാനം വെളിപ്പെടുത്തില്ലെന്നും കെ.സുധാകരൻ.
വീടിന്റെ ഗേറ്റിനുമുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ നീക്കി സുധാകരന്റെ വാഹനത്തിന് വഴിയൊരുക്കാൻ പൊലീസിന് ഏറെ പണിപെടേണ്ടിവന്നു. കേസുമായി മുന്നോട്ടുപോകുമെന്നും മൊഴി മാറ്റില്ലെന്നും ഷെഹീർ. എന്നാൽ ആരു വിളിച്ചിട്ടാണ് ചർച്ചയ്ക്കെത്തിയതെന്ന് വ്യക്തമാക്കാൻ ഷെഹീർ തയ്യാറായില്ല.
നിയമവിദ്യാർഥിയായ ഷെഹീറിനെ മർദിച്ചെന്നാണ് നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെതിരെയുളള പരാതി. കേസിൽ തൃശൂർ എരുമപ്പെട്ടി പൊലീസ് കൃഷ്ണദാസിനെ അറസ്റ്റുചെയ്യുകയും ഹൈക്കോടതി ജാമ്യം നൽകുകയും ചെയ്തിരുന്നു.