യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെയും നാദിർഷായുടെയും മൊഴി പൊലീസ് വീണ്ടും പരിശോധിച്ചു. 13 മണിക്കൂറോളമെടുത്താണ് അന്നു ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ മൊഴി 143 പേജും നാദിർഷയുടേത് 140 ഉം ആണുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. ഫോൺ കോളുകളുടെ വിശദാംശങ്ങളാണു ചോദ്യങ്ങളിൽ കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുവരെയും വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
അതേസമയം, അന്വേഷണ സംഘത്തലവൻ ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ അധ്യക്ഷതയിൽ ആലുവ പൊലീസ് ക്ലബിൽ ചേർന്ന യോഗത്തിലാണ് നടിയെ ആക്രമിച്ച കേസിൽ സംശയിക്കപ്പെടുന്ന ദിലീപ്, നാദിർഷ, ദിലിപിന്റെ മാനേജർ അപ്പുണ്ണി ഉൾപ്പെടെയുള്ളവരെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ഈ ചോദ്യം ചെയ്യലിൽ ലഭിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.
ഗൂഢാലോചന തെളിയിക്കാൻ പഴുതില്ലാത്ത വിധം തെളിവുകൾ ശേഖരിക്കണമെന്ന നിലപാടിലാണ് അന്വേഷണ സംഘം. കേസന്വേഷണത്തിന്റെ പുരോഗതി മൂന്നരമണിക്കൂറിലേറെ നീണ്ട യോഗത്തിൽ വിലയിരുത്തി. കേസിൽ ഇതുവരെ ശേഖരിച്ച തെളിവുകളും, മൊഴികളും യോഗം പരിശോധിച്ചു. ആരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നോ അറസ്റ്റ് ഉടൻ ഉണ്ടാകുമോയെന്നോ വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. കേസന്വേഷണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഐ.ജി. ദിനേന്ദ്ര കശ്യപ്, കൂടുതൽ ചോദ്യം ചെയ്യലുകൾക്കും തുടർ നടപടികൾക്കുമായി ആലുവയിൽ തങ്ങുകയാണ്.