വിലകൊടുത്ത് വാങ്ങിയ പട്ടയഭൂമിക്ക് നികുതി അടയ്ക്കാനായി ഓഫിസുകൾ കയറിയിറങ്ങി വയനാട്ടിലെ ഇരുപത്തിരണ്ട് കുടുംബങ്ങൾ. ഇരുളം വില്ലേജിൽപ്പെട്ട അങ്ങാടിശേരിയിലാണ് ലാൻഡ് ട്രൈബ്യൂണലിൽ കേസുണ്ടെന്ന കാരണത്താൽ നികുതി സ്വീകരിക്കാത്തത്. ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടിട്ടും നൽകാത്തതുകൊണ്ടാണ് പ്രശ്നം അനന്തമായി നീണ്ടുപോകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മനോരമ ന്യൂസ് അന്വേഷണം വില്ലേജിലെ വില്ലന്മാര്‍ തുടരുന്നു.
1971ലാണ് അമ്പതേക്കർ സ്ഥലം ഇരുപത്തിരണ്ട് ആളുകൾ വിലകൊടുത്ത് വാങ്ങിയത്. 1982ൽ പട്ടയവും ലഭിച്ചു. പിന്നീടാണ് ലാൻഡ് ട്രൈബ്യൂണൽ ഇടപെടുന്നത്. ട്രൈബ്യൂണൽ നിയോഗിച്ച കമ്മിഷൻ ഒൻപത് പേരുടെ സ്ഥലം കൃഷിഭൂമി അല്ലെന്ന് കാണിച്ച് റിപ്പോർട്ട് നൽകി. ഇവരുടെ നികുതി സ്വീകരിക്കുന്നതും നിറുത്തിവച്ചു. 2005ൽ വീണ്ടും റവന്യൂ അധികാരികളെ സമീപിച്ചെങ്കിലും കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് നാട്ടുകാരുടെ പരാതി.
അമ്പതേക്കറിൽ ഉൾപ്പെട്ട മറ്റുള്ളവരുടെയും നികുതി രണ്ടായിരത്തിയാറുമുതൽ നിരസിച്ചു തുടങ്ങി. ഇതോടെ കാർഷിക മേഖലയെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളാണ് ദുരിതത്തിലായത്. ഇക്കഴിഞ്ഞദിവസം വീണ്ടും പരാതികളുമായി റവന്യൂ അധികൃതരെ സമീപിച്ചപ്പോൾ അപേക്ഷ നൽകാനാണ് മറുപടി ലഭിച്ചത്.