സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ചെറിയ ഉള്ളിയുടെ വില നൂറ്റിനാല്‍പ്പതിലെത്തി. കാരറ്റിനും തക്കാളിക്കും ഒരാഴ്ചയ്ക്കുള്ളിൽ നാൽപത് രൂപ കൂടി.
പാളയം മാര്‍ക്കറ്റില്‍ ഒരു കിലോ വെണ്ടയ്ക്കയ്ക്ക് 80 രൂപ നല്‍കണം. പയറിന് 55 മുതല്‍ 80രൂപവരെയാണ് വില. പച്ചമുളകിനും ബീൻസിനും ചേനയ്ക്കും കിലോയ്ക്ക് അൻപത് രൂപയായി. ഉരുളക്കിഴങ്ങും സവാളയുമൊഴികെ എല്ലാ പച്ചക്കറിക്കും വിലകൂടി.
പ്രതികൂല കാലാവസ്ഥയാണ് വിലക്കയറ്റത്തിന് പ്രധാനകാരണമായി വ്യാപാരികള്‍ പറയുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നതും കുറഞ്ഞു. നിലവിലെ വിലവർധന ഓണക്കാലം വരെ തുടരുമെന്നാണ് വിലയിരുത്തൽ.