ചരക്കുസേവന നികുതി (ജിഎസ്ടി) നിലവിൽ വന്നതിനു പിന്നാലെ സബ്സിഡിയുള്ള പാചകവാതകത്തിന്റെ വിലയിൽ വൻവർധന. സിലിണ്ടറിന് 32 രൂപയാണ് കൂടിയിരിക്കുന്നത്. എൽപിജിക്ക് ഇതുവരെ വാറ്റ് നികുതിയില്ലാതിരുന്ന ചണ്ഡിഗഡ്, ഹരിയാന, ജമ്മു കശ്മീർ, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാകും വിലവർധനയുണ്ടാകുക. വാറ്റ് നിലവിലുള്ളതിനാൽ കേരളത്തിൽ വില വർധന ബാധകമാകില്ല.
ഡൽഹിയിൽ 446.65 രൂപ വിലയുണ്ടായിരുന്ന സിലിണ്ടറിന് ഇനി മുതൽ 477.46 രൂപയാകും നൽകേണ്ടി വരിക. കൊൽക്കത്തയിൽ 31.67 രൂപ വർധിച്ച് 480.32 ഉം ചെന്നൈയിൽ 31.41 രൂപ വർധിച്ച് 465.56 ഉം ആണ് നൽകേണ്ടിവരിക. ജിഎസ്ടിയിൽ അഞ്ചു ശതമാനമാണ് പാചകവാതക നികുതി. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപ വർധിച്ച് 564 രൂപയായിട്ടുണ്ട്. 18 ശതമാനമാണ് സബ്സിഡിയില്ലാത്ത സിലിണ്ടറിനുള്ള നികുതി.