മൂന്നാറിൽ ലൗ ഡെയിൽ റിസോർട്ട് ഉടമയുടെ കൈവശമുള്ള സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കാന്‍ സബ് കലക്ടർ സ്വീകരിച്ച നടപടികൾ കോടതി ശരിവച്ചു. ഉത്തരവ് നടപ്പാക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരനും അറിയിച്ചു. ഇനി ഈ ഭൂമി സബ് കലക്ടർക്ക് ധൈര്യമായി ഒഴിപ്പിക്കാം. ഒഴിപ്പിക്കാനെത്തുന്നവരെ പ്രതിരോധിക്കാൻ ഏതുരാഷ്ട്രീയകക്ഷി ശ്രമിച്ചാലും അത് കോടതിയലക്ഷ്യമാകും. മൂന്നാർ സിപിഐ ഒാഫിസിന് സമീപമുള്ള ഈ 22 ഏക്കർ സർക്കാർ ഭൂമിയാണെന്ന കാര്യത്തിൽ കോടതിക്ക് ഒരുഘട്ടത്തിലും സംശയമുണ്ടായില്ല.
ഭൂമി ഏറ്റെടുക്കാൻ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ നോട്ടീസ് ചോദ്യം ചെയ്തുള്ള റിസോർട്ട് ഉടമ വിവി ജോർജിന്റെ ഹർജി കോടതി അതിനാൽ തള്ളി. പാലാ സ്വദേശി തോമസ് മൈക്കിളിന്റെ കൈവശമുണ്ടായിരുന്ന ഭൂമി പാട്ടക്കാലവാധി കഴിഞ്ഞശേഷം വിവി ജോർജിന് മറിച്ചുവിൽക്കുകയായിരുന്നു. ഇക്കാര്യം രേഖകൾ പരിശോധിച്ചതിൽ നിന്ന് ബോധ്യപ്പെട്ട സബ് കലക്ടർ 48മണിക്കൂറിനകം ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി.
ഇതേ തുടർന്നാണ് ജോർജ് കോടതിയെ സമീപിച്ചത്. കോടതി ഉത്തരവ് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും വ്യക്തമാക്കി. കോടതി ഉത്തരവ് മൂന്നാറിലെ റിസോർട്ട് മാഫിയയെ സഹായിക്കുന്ന പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കും തിരിച്ചടിയായി. ജോർജ് കൈവശം വച്ച ഭൂമി ഏറ്റെടുക്കാനുള്ള സബ് കലക്ടറുടെ നടപടികൾക്കെതിരെ പ്രാദേശികരാഷ്ട്രീയനേതാക്കൾ കക്ഷിഭേദമന്യേ രംഗത്തെത്തിയിരുന്നു.