മൂന്നാർ കൈയേറ്റമൊഴിപ്പിക്കലിന്റെ പേരിൽ സി.പി.എമ്മുമായുള്ള ഭിന്നത തുടരുന്നതിനിടെ സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം ഇന്ന് ആരംഭിക്കും. രാവിലെ പതിനൊന്നുമുതൽ തിരുവനന്തപുരം എം.എൻ.സ്മാരകത്തിലാണ് യോഗം. രണ്ടുദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരെ രൂക്ഷവിമർശനം ഉയരുമെന്നാണ് സൂചന.
നാലുജില്ലകളിലെ സംഘടനാപ്രശ്നങ്ങളാണ് മുഖ്യ അജണ്ടയെങ്കിലും സർക്കാരിന്റെ പ്രവർത്തനങ്ങൾ നിർവാഹകസമിതിയുടെ പരിഗണനക്കുവരും. റവന്യൂവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി മൂന്നാർ വിഷയത്തിൽ സർവകക്ഷി യോഗം വിളിച്ചതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുമെന്ന് ഉറപ്പ്. കഴിഞ്ഞ നിർവാഹകസമിതി യോഗത്തിന്റെ തീരുമാനപ്രകാരം സർവകക്ഷി യോഗത്തിൽ നിന്ന് റവന്യൂമന്ത്രിയും സി.പി.ഐയും വിട്ടുനിന്നിരുന്നു. മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കലുമായി മുന്നോട്ടുപോകാൻ തന്നെയാണ് സി.പി.ഐയുടെ തീരുമാനം. മൂന്നാർ പൊലീസ് സ്റ്റേഷനു സമീപത്തെ വിവാദമായ 22 സെന്റ് സ്ഥലത്തിന്റേയും കെട്ടിടത്തിന്റേയും കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ല. ദേവികുളം സബ്കലക്ടറെ മാറ്റാനുള്ള നീക്കങ്ങളെയും പ്രതിരോധിക്കും. മുന്നണി ബന്ധങ്ങളിൽ പോലും വിള്ളലുണ്ടാക്കുന്നതാണ് സി.പി.ഐയുടെ നിലപാട്. റവന്യൂവകുപ്പിന്റെ അധികാരങ്ങളിൽ സി.പി.എം കൈകടത്തുന്നതിനെതിരെ യോഗത്തിൽ നിശിതമായ ഭാഷയിൽ വിമർശനമുയരും. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലിക്കെതിരായ അമർഷവും ചർച്ചയിൽ മറനീക്കുമെന്നാണ് സൂചന.