ഇന്ത്യന്‍ വിദേശനയത്തിലും പലസ്തീനോടുള്ള സമീപനത്തിലും വന്‍ദിശാമാറ്റത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രേയല്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രേയല്‍ സന്ദര്‍ശിക്കുന്നത്. ശക്തമായ പ്രതിരോധസഹകരണമാണ് ഇന്ത്യയുമായി ഇസ്രേയല്‍ ആഗ്രഹിക്കുന്നത്. ഇസ്രേയലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണ മോദിയുടെ സന്ദര്‍ശനത്തിലുണ്ടാകും.
പലസ്തീന്‍ മേഖലയെ ജൂത , അറബ് രാഷ്ട്രങ്ങളായി വിഭജിക്കുന്നതിനെ എതിര്‍ത്ത മഹാത്മാഗാന്ധിയുടെ നിലപാടുകളും െഎക്യരാഷ്ട്രസഭയില്‍ ജൂതരാഷ്ട്രരൂപീകരണത്തെ എതിര്‍ത്ത് വോട്ടുചെയ്ത ചരിത്രത്തെയും സാക്ഷിയാക്കി ഇന്ത്യയുടെ പുതിയ ചുവടുമാറ്റം. പലസ്തീനുമായുള്ള സൗഹൃദത്തില്‍ ഉലച്ചിലുകളുണ്ടാക്കാതെ പശ്ചിമേഷ്യയിലെ മാറിയ സാഹചര്യത്തില്‍ പ്രകടനാത്മകവും പ്രായോഗികവും കൂടുതല്‍ ദൃഢവുമായ ഇസ്രേയല്‍ ബന്ധത്തിനാണ് മോദിയുടെ യാത്ര വഴിവെയ്ക്കുന്നത്.
ഇന്ത്യ ഇസ്രേയല്‍ നയതന്ത്രബന്ധത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി മോദി നടത്തുന്ന മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് വലതുപക്ഷ സംഘപരിവാര്‍ നിലപാടുകളുടെ ആഴത്തിലുള്ള സ്വാധീനവുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട നേതാവായ മോദി വരവ് ചരിത്രപരമെന്നാണ് ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ വാക്കുകള്‍. മൂന്നുദിവസവും നെതന്യാഹു മോദിക്കൊപ്പമുണ്ടാകും. 1918 ല്‍ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മോദി ആദരാഞ്ജലി അര്‍പ്പിക്കും. കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കും.
ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്യും. ബുധനാഴ്ച്ചയാണ് മോദി നെതന്യാഹു നയതന്ത്രചര്‍ച്ചയും സംയുക്തവാര്‍ത്താസമ്മേളനവും. സൈബര്‍ സുരക്ഷ, കൃഷി, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങള്‍ എന്നിവയില്‍ പരസ്പരസഹകരണത്തുള്ള ചര്‍ച്ചകളുണ്ടാകുമെങ്കിലും ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണയാണ് സുപ്രധാനം. ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായുള്ള ബന്ധത്തെ മോദിയുടെ ഇസ്രേയല്‍ സന്ദര്‍ശനം ബാധിക്കാതിരിക്കാനുള്ള കരുതലിലാണ് വിദേശകാര്യമന്ത്രാലയം.