അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിനെതിരെ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ. അതിര്‍ത്തികടന്നുള്ള ചൈനീസ് സേനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനാണ് ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കം. ഇതോടെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമാണ് സംജാതമായത്
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക ബങ്കറുകള്‍ ചൈന തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കനക്കുന്നു. സംഘര്‍ഷമേഖലയിലേക്ക് ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു. 1962 ലെ യുദ്ധത്തിന് ശേഷം ഒരുമാസത്തിലെറെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം ഇതാദ്യമാണ്. ദോക് ലായിലെ ലാല്‍ടെനില്‍ അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യ നിര്‍മിച്ച രണ്ടു ബങ്കറുകള്‍ പൊളിച്ചുനീക്കണമെന്ന് ജൂണ്‍ 1 ന് ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു ഇന്ത്യ തയാറാകാതിരുന്നതോടെ ജൂണ്‍ 6 ന് രാത്രി ചൈന അതിക്രമിച്ചുകയറി ബങ്കറുകള്‍ തകര്‍ക്കുകയായിരുന്നു. ഇന്ത്യ -ഭൂട്ടാന്‍- ചൈന എന്നീ രാജ്യങ്ങള്‍ സന്ധിക്കുന്ന ദോക് ലാ മേഖല ചൈനയുടെതാണെന്നാണ് അവകാശവാദം. 2008 ലും ചൈന ഇതേ മേഖലയില്‍ ഇന്ത്യന്‍ സൈനിക ബങ്കറുകള്‍ തകര്‍ത്തിരുന്നു. ലാല്‍ടെന്‍ മേഖലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍മാറണമെന്നാണ് ചൈനയുടെ ആവശ്യം. അതിര്‍ത്തി സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ നാഥുല ചുരം വഴിയുളള മാനസസരോവര്‍ തീര്‍ഥാടനത്തിന് ചൈന അനുമതി നിഷേധിച്ചു.