45 വര്‍ഷം മുമ്പ് 25 രൂപ കൈക്കൂലി നൽകാൻ വിസമ്മതിച്ചതിന് ഭൂമി പിടിച്ചെടുത്ത റവന്യൂ അധികൃതര്‍ പകരം ഭൂമിയോ നഷ്ടപരിഹാരമോ നല്‍കുന്നില്ല. നെടുങ്കണ്ടം പുതുപ്പറമ്പിൽ കെ.ജെ.മത്യാസിന്റെ കുടുംബത്തോടാണ് പകപോക്കൽ. പകരം ഭൂമി നൽകണമെന്ന കോടതി വിധികളും ഉദ്യോഗസ്ഥർ അവഗണിച്ചു.
1970ലാണ് മത്യാസും കുടുംബവും റവന്യൂ ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടായത്. നെടുങ്കണ്ടം പടിഞ്ഞാറേകവലയിലെ 32സെന്റ് ഭൂമിയുടെ പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ കൈ തട്ടിമാറ്റിയതു മുതൽ. പിന്നീട് പട്ടയമെന്നല്ല ഭൂമി തന്നെ മത്യാസിന് നഷ്ട്ടപ്പെട്ടു.
മാർക്കറ്റിന് വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് പകരം ഭൂമിയെന്ന വാഗ്ദാനം ലംഘിച്ചതോടെ മത്യാസ് കോടതിയെ സമീപിച്ചു. 20 വർഷം കേസ് നടത്തി മൂന്ന് അനുകൂല വിധിയും സ്വന്തമാക്കി. 25 സെന്റ് ഭൂമി മത്യാസിന് നൽകണമെന്ന് സർക്കാരും ഉത്തരവിട്ടു. എന്നിട്ടും ഉദ്യോഗസ്ഥർ കുലുങ്ങിയില്ല. 1993ൽ മത്യാസിന്റെ മരണശേഷം മകൻ ചാക്കോച്ചനും നിയമപോരാട്ടം തുടർന്നു.
സർക്കാർ നൽകുന്ന ഭൂമിക്ക് വിലകെട്ടണമെന്നാണ് ഇപ്പോൾ റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട്. പണം നൽകി, ഉദ്യോഗസ്ഥരെ തൃപ്തിപ്പെടുത്തി ഭൂമി സ്വന്തമാക്കാൻ ചാക്കോച്ചനും തയ്യാറല്ല.