കേരളത്തിലെ മികച്ച സാമൂഹ്യപ്രതിബദ്ധതയുള്ള സ്കൂളിനുള്ള 2016 ലെ മലയാള മനോരമ നല്ലപാഠം പുരസ്കാരം പാലക്കാട് മംഗലം ഗാന്ധി സ്മാരക യു.പി.സ്കൂളിന്.കണ്ണൂർ ചെറുപുഴ ജെഎംയുപി സ്കൂളിനു രണ്ടാം സ്ഥാനവും മലപ്പുറം കൊളത്തൂര്‍ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിനു മൂന്നാം സ്ഥാനവും ലഭിച്ചു.
നാടു വിട്ട ശലഭങ്ങളെ തിരികെ കൊണ്ടു വരാനുള്ള പരിശ്രമങ്ങൾ, പ്രശസ്തരുടെ പേരിട്ടു വളർത്തുന്ന തണൽ മരങ്ങൾ, സഹപാഠികളുടെ ആരോഗ്യ രക്ഷയ്ക്കായി ഒരുക്കിയ 'ജീവനം' തുടങ്ങി വലിയ പദ്ധതികൾ നടപ്പാക്കിയാണ് പാലക്കാട് മംഗലം ഗാന്ധി സ്മാരക യുപി സ്കൂളിലെ കൊച്ചു കൂട്ടുകാർ കഴിഞ്ഞ അധ്യയന വർഷത്തെ നല്ലപാഠം സംസ്ഥാന പുരസ്കാരം നേടിയത്.
സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ മികവു പുലർത്തുന്ന വിദ്യാലയങ്ങളെ കണ്ടെത്താനും ആദരിക്കാനുമായി മലയാള മനോരമ നടപ്പാക്കുന്ന 'നല്ലപാഠം' പദ്ധതിയുടെ ഗ്രാൻഡ് ഫിനാലെ വേദിയിൽ ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങിയ പുരസ്കാരം നടൻ മമ്മൂട്ടിയിൽ നിന്നു സ്കൂൾ ഏറ്റുവാങ്ങി. സ്കൂൾമുറ്റത്ത് ഒരുക്കിയ ശലഭോദ്യാനം, കാർഷിക സംസ്കാരത്തെ പരിചയപ്പെടാനായി നടത്തിയ പ്രവർത്തനങ്ങൾ, സ്കൂളിലെത്താൻ സാധിക്കാത്ത ഭിന്നശേഷിയുള്ള കൂട്ടുകാർക്കായുള്ള പദ്ധതികൾ മുതലായവ സ്കൂൾ നടപ്പാക്കിയ ശ്രദ്ധേയ പ്രവർത്തനങ്ങളായി വിധി നിർണയ സമിതി വിലയിരുത്തി. കണ്ണൂർ ചെറുപുഴ ജെഎം യുപി സ്കൂളിനാണു രണ്ടാം സ്ഥാനം. 50,000 രൂപയും ശിൽപവുമാണു സമ്മാനം. മലപ്പുറം കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിനാണ് മൂന്നാം സ്ഥാനം. 30,000 രൂപയും ഫലകവുമാണു പുരസ്കാരം.
സംവിധായകൻ ലാൽ ജോസ്, മജീഷ്യൻ ഗോപിനാഥ് മുതുകാട്, നർത്തകിയും എഴുത്തുകാരിയുമായ രാജശ്രീ വാരിയർ എന്നിവരായിരുന്നു വിധികർത്താക്കൾ. നല്ലപാഠത്തിൽ ആറായിരത്തോളം വിദ്യാലയങ്ങൾ പങ്കാളികളായി. ജില്ലാതലത്തിൽ ഒന്നാമതെത്തിയ 14 വിദ്യാലയങ്ങൾ ഗ്രാൻഡ്ഫിനാലെയിൽ പങ്കെടുത്തു.