പോക്സോയുൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യത്തിന് വിചാരണ നേരിടുന്ന പ്രായപൂർത്തിയാകാത്തവരെ താമസിപ്പിച്ചിരിക്കുന്നത് സർക്കാർ അനാഥമന്ദിരത്തിലെ കുരുന്നുകൾക്കൊപ്പം. ഒരേ മുറിയിൽ ഭൂരിഭാഗം സമയവും മുപ്പതിലധികം കുട്ടികൾ ഒരുമിച്ചാണ് കഴിയുന്നത്. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പത്തനംതിട്ട വയലത്തല ചിൽഡ്രൻസ് ഹോമിലാണ് ഈ നിയമലംഘനം. ഗുരുതര പിഴവെന്ന ബാലാവകാശ കമ്മിഷന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പും സർക്കാർ അവഗണിച്ചു.
ഒരുചുവരിനുള്ളിൽ ജുവനൈൽഹോമും അനാഥമന്ദിരവും എങ്ങനെ പ്രവർത്തിക്കും. പെൺകുട്ടികൾക്കെതിരായ അതിക്രമം നടത്തിയ ആറുപേർ. മാലമോഷണം , പിടിച്ചുപറി എന്നിങ്ങനെയുള്ള കേസുകളിൽപ്പെട്ട അഞ്ചുപേർ. ഇവരെ താമസിപ്പിച്ചിരിക്കുന്നത് അഗതിമന്ദിരത്തിലെ ഇരുപത്തി ഒന്ന് കുരുന്നുകൾക്കൊപ്പം. പോക്സോ ചുമത്തിയവരും ആരോരുമില്ലാത്തവരും സാമൂഹ്യനീതി വകുപ്പിന്റെ കണ്ണിൽ ഒന്നാണ്. ഉറങ്ങുന്നത് മാത്രം പ്രത്യേക മുറികളിലെന്നതൊഴിച്ചാൽ ഭക്ഷണം കഴിക്കുന്നതും കളിക്കുന്നതും വിശ്രമിക്കുന്നതും ഇവർ ഒരുമിച്ചാണ്. പല കുരുന്നുകളുടെയും സ്വഭാവത്തിൽ വന്ന മാറ്റം ആശങ്കപ്പെടുത്തുന്നതാണ്.
കുട്ടികളുടെ വ്യക്തിത്വം വികസിക്കുന്ന പ്രായമാണ്. ഈ സമയത്ത് ആരാണോ ഇവരെ സ്വാധീനിക്കുന്നത് അവരുടെ സ്വഭാവമായിരിക്കും കുട്ടികൾക്കുണ്ടാകുന്നത്. ഇവിടെ പലതരത്തിലുള്ള സ്വഭാവമാറ്റത്തിന് ഇത് കാരണമാകും. അനുഭവങ്ങൾ തെളിയിക്കുന്നത് ഇതാണ്
ഒരേകെട്ടിടത്തിലെ താമസത്തിനെതിരെ ബാലാവകാശ കമ്മിഷൻ നിരവധിതവണ മുന്നറിയിപ്പ് നൽകി. നിയമലംഘനം ബോധ്യപ്പെട്ടിട്ടും സാമൂഹ്യനീതിവകുപ്പ് അവഗണിച്ചു. ഗുരുതരമായ പ്രശ്നം ഏറെ ലാഘവത്തോടെയാണ് ഇപ്പോഴും ബന്ധപ്പെട്ടവർ കൈകാര്യം ചെയ്യുന്നത്.
ആശ്രയമില്ലാതെ ഒറ്റപ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. ഇവരെ കൈപിടിച്ച് ഉയർത്തുന്നതിന് പകരം തെറ്റുകളിലേയ്ക്ക് നീങ്ങാൻ വഴിയൊരുക്കുകയാണ് സാമൂഹ്യനീതിവകുപ്പ്.