വാഹനവിപണിയിൽ വരുംദിവസങ്ങളിൽ വിലകുറയും. പുതുക്കിയ വില കിട്ടാത്തതിനാൽ ജി.എസ്.ടി നിലവിൽ വന്ന ഇന്നലെ വാഹനഡീലർമാർ വിൽപന നടത്തിയില്ല. ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വില ചില വ്യാപാരികൾ 1500 രൂപവരെ വർധിപ്പിക്കുകയും ചെയ്തു.
മിക്ക വാഹനഡീലർമാരും ഇന്നലെ ഷോറൂം തുറന്നെങ്കിലും വിൽപനയൊന്നും നടത്തിയില്ല. വിലകുറയുമെന്ന ഉറപ്പ് വാഹനനിർമാതാക്കളിൽ നിന്ന് ലഭിച്ചതോടെ പുതിയ വിലവിവരപ്പട്ടിക കിട്ടിയതിനുശേഷം വിൽപന നടത്തിയാൽ മതിയെന്നാണ് തീരുമാനം. മാരുതി ഇന്നലെ മൂന്ന് ശതമാനത്തോളം വിലക്കുറവ് പ്രഖ്യാപിച്ചെങ്കിലും ഇടപാടുകൾ നടന്നില്ല.
നാളെയോ മറ്റന്നാളോ പുതിയ വിലവിവരപ്പട്ടിക ലഭിക്കുമെന്നാണ് മഹീന്ദ്ര ഡീലർമാരും പ്രതീക്ഷിക്കുന്നത്. ഇരുചക്രവാഹനവിപണിയിലും നാളെമുതൽ വിലകുറയും. ഹോണ്ട 4700 രൂപവരെ വിലക്കുറവ് പ്രഖ്യാപിച്ചു. മൊബൈൽ ഫോണുകളുടെ നികുതി കൂടിയെങ്കിലും പുതിയ സ്റ്റോക് വരുമ്പോൾ മാത്രമേ വിലവ്യത്യാസം അറിയാൻ സാധിക്കൂ.
ടി.വി., ഫ്രിഡ്്ജ്, വാഷിങ്മെഷീൻ, എ.സി എന്നിവയ്ക്ക് ചില ഡീലർമാർ ഇന്നലെ തന്നെ 1500 രൂപവരെ വർധിപ്പിച്ചു. എന്നാൽ മിക്ക ഡീലർമാരും പുതിയ സ്റ്റോക് എത്തുന്നതനുസരിച്ച് വിലവ്യത്യാസം വരുത്താം എന്ന തീരുമാനത്തിലാണ്. ബുധനാഴ്ചയോടെ പ്രമുഖ ഗൃഹോപകരണനിർമാതാക്കൾ പുതിയവിലയ്ക്ക് ബില്ല് ചെയ്ത് തുടങ്ങും.