ദിലീപ് നായകനായ ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷനിൽ പൾസർ സുനി ഉണ്ടായിരുന്നതിന്റെ ചിത്രങ്ങൾ പൊലീസ് ശേഖരിച്ചു. നടിയെ ആക്രമിച്ച കേസിൽ ഇതുവരെ ലഭ്യമായ തെളിവുകൾ ഡിജിപി ലോകനാഥ് ബെഹ്റയുടെ സാന്നിധ്യത്തിൽ തലസ്ഥാനത്ത് യോഗം ചേർന്ന് വിലയിരുത്തി. അന്വേഷണസംഘത്തില്‍ ഭിന്നതയില്ലെന്ന് ഡിജിപി വ്യക്തമാക്കി. ബി.സന്ധ്യ മേല്‍നോട്ടച്ചുമതലയില്‍ തുടരും.
അതേസമയം നടിയെ ആക്രമിച്ചകേസില്‍ അന്വേഷണപുരോഗതിയെക്കുറിച്ച് എഡിജിപി ബി.സന്ധ്യ ഡിജിപിക്ക് കത്തയച്ചു. കേസിന്‍റെ ഏകോപനത്തില്‍ പോരായ്മയില്ലെന്നാണ് കത്തില്‍ പരാമര്‍ശം.
തൃശൂർ പുഴയ്ക്കൽ കിണറ്റിങ്കൽ ടെന്നീസ് അക്കാദമിയായിരുന്നു ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ലൊക്കേഷൻ. നായകനടനായിരുന്ന ദിലീനിപ്പം ഈ സ്ഥാപനത്തിലെ ജീവനക്കാരെടുത്ത സെൽഫിയിലാണ് പൾസർ സുനിയുള്ളത്. സുനിയെ തനിക്കറിയില്ലെന്നും കണ്ട ഓർമ പോലും ഇല്ലെന്നുമാണ് ദിലീപിന്റെ ഇതുവരെയുള്ള നിലപാട്. ഈ ഫോട്ടോകളും പരസ്പരമുള്ള ബന്ധത്തിന് തെളിവാകുന്നില്ലെന്ന് വ്യക്തം. എന്നാൽ ദിലിപിനൊപ്പം ഫോട്ടോയെടുത്ത ഈ ജീവനക്കാരുടെ മൊഴിയെടുത്ത് തന്നെ വിഷയം പരിശോധിക്കാനാണ് പൊലീസ് നീക്കം. അങ്കമാലി പൊലീസ് കഴിഞ്ഞ ദിവസം മൊഴികൾ രേഖപ്പെടുത്തി. അതേസമയം അന്വേഷണത്തിന് കൃത്യമായ ഏകോപനം ഉണ്ടാകണമെന്ന് തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർത്ത് പൊലീസ് മേധാവി ലോകനാഥ് ബെഹ്റ നിർദേശം നൽകി. കാര്യക്ഷമമായി അന്വേഷണം നടത്തി വേഗത്തിൽ പൂര്‍ത്തിയാക്കണം. സംഘത്തലവനായി താന്‍ നേരത്തെ നിയോഗിച്ച ക്രൈംബ്രാഞ്ച് െഎജി ദിനേന്ദ്ര കശ്യപ് കൊച്ചിയിൽത്തന്നെ തുടരണമെന്ന് ഡിജിപി നിർദേശം നൽകി.
പൾസർ സുനിയുമായി ബന്ധപ്പെട്ട ചിലർ തന്നെ വന്ന് കണ്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണനെ വിളിച്ചുവരുത്തി അന്വേഷണസംഘം മൊഴിയെടുത്തു. ഒളിവിലിരിക്കെ സുനിക്ക് ജാമ്യമെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഒരു സംഘമെത്തിയത്. പിന്നീട് മാഡത്തോട് ചോദിച്ച് പറയാമെന്ന് അറിയിച്ചാണ് അവർ മടങ്ങിയതെന്നും ഫെനി പറഞ്ഞിരുന്നു. എന്നാല്‍ മാഡം എന്ന് അവർ ഉദ്ദേശിച്ചത് ആരെയെന്ന് അറിയില്ലെന്നാണ് ഫെനിയുടെ നിലപാട്.
പുതിയ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ അന്വേഷണസംഘം വിളിച്ചുവരുത്താൻ സാധ്യതയുണ്ട്. കാവ്യാ മാധവന്റെയും അടുപ്പക്കാരിൽ ചിലരുടെയും മൊഴി രേഖപെടുത്തിയേക്കുമെന്നും സൂചനയുണ്ട്.