അഞ്ചാലുംമൂട് ∙ ട്രോളിങ് നിരോധനത്തെ തുടർന്നു തൃക്കടവൂർ കുരീപ്പുഴ ബോട്ട് യാഡിനു സമീപം അഷ്ടമുടിക്കായലിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു. അപകടത്തിന്റെ കാരണം അവ്യക്തം. ശക്തികുളങ്ങര കാവള്ളയിൽ വില്യം ബഞ്ചമിന്റെ കാൽവിൻ എന്ന മത്സ്യബന്ധന ബോട്ടാണ് ഇന്നലെ ഉച്ചയ്ക്കു രണ്ടേമുക്കാലോടെ കത്തിയത്. കുരീപ്പുഴയിലെ പ്രകാശ് ബോട്ട് യാഡിനു സമീപത്തായി മറ്റു നിരവധി ബോട്ടുകൾക്കൊപ്പം കെട്ടിയിട്ടിരുന്നതാണ് കത്തിനശിച്ച ബോട്ടും. സംഭവസമയത്ത് ബോട്ടിന്റെ ഉടമസ്ഥർ ബോട്ട് യാഡിലുണ്ടായിരുന്നു. കായലിൽ നിന്നു ശക്തമായ പുക ഉയരുന്നതു കണ്ടതോടെയാണ് ബോട്ടിനു തീപിടിച്ചതായി അറിഞ്ഞത്. ഏറ്റവും അറ്റത്തായാണ് കത്തിയ ബോട്ട് കെട്ടിയിട്ടിരുന്നത്. ഓടിയെത്തിയ നാട്ടുകാരും ബോട്ട് തൊഴിലാളികളും ചേർന്ന് ഈ ബോട്ടിന്റെ കെട്ടഴിച്ചു വിട്ടു. ഇതോടെ കാറ്റിന്റെ ഗതിയിൽ മുന്നോട്ടു പോയ ബോട്ട് കുറച്ചു മുന്നിലായി കെട്ടിയിട്ടിരുന്ന ഇവരുടെ തന്നെ മറ്റൊരു ബോട്ടിൽ തട്ടി നിന്നു. ഇതോടെ ആ ബോട്ടിന്റെ വശങ്ങളിലേക്കും ചെറിയതോതിൽ തീ പടർന്നു. ഇതോടെ നാട്ടുകാരും തൊഴിലാളികളും മറ്റൊരു ബോട്ടുമായെത്തി കത്തിക്കൊണ്ടിരുന്ന ബോട്ടിനെ കെട്ടിവലിച്ചു കായലിനു നടുവിലേക്കു മാറ്റി.
ബോട്ട് കെട്ടിവലിച്ചു മാറ്റുമ്പോഴേക്കും കത്തിക്കൊണ്ടിരുന്ന ബോട്ടിൽ തീ ആളിപ്പടർന്നിരുന്നു. ബോട്ടിന്റെ എൻജിന്റെ ഭാഗത്താണ് ആദ്യം തീ പടർന്നത്. തുടർന്നു ഡെക്കിലേക്കും കാബിനിലേക്കും മീൻ ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നയിടങ്ങളിലേക്കും തീ പടർന്നു. സംഭവസമയത്ത് 800 ലീറ്റർ ഡീസൽ ബോട്ടിൽ സ്റ്റോക്കുണ്ടായിരുന്നു. തീ പെട്ടെന്നു തന്നെ ഡീസൽ ടാങ്കിന്റെ ഭാഗത്താണ് വ്യാപിച്ചത്. തീ പടർന്നു രണ്ടു ഡീസൽ ടാങ്കുകളും ഗ്യാസ് സിലിണ്ടറുകളും വൻ ശബ്ദത്തോടെ തീഗോളമായി പൊട്ടിത്തെറിച്ചു. കൊല്ലത്തു നിന്ന് അഗ്നിശമനസേന എത്തിയെങ്കിലും തീ നിയന്ത്രണാതീതമായതിനാൽ അവർക്കും തുടക്കത്തിൽ നോക്കിനിൽക്കാനെ കഴിഞ്ഞുള്ളൂ. അവിടെയുണ്ടായിരുന്ന ജങ്കാറിൽ ബോട്ടിനു കുറച്ചു ദൂരയെത്തി വെള്ളമടിച്ചു തീകെടുത്താൻ ശ്രമിച്ചെങ്കിലും വിജയിക്കാതെ പിന്തിരിയേണ്ടിവന്നു. ഈ സമയത്ത് ശക്തമായി മഴ പെയ്തെങ്കിലും തീ ആളിപ്പടർന്നതല്ലാതെ അണഞ്ഞില്ല. ഇടയ്ക്കിടെ ബോട്ടിന്റെ ഭാഗങ്ങൾ പൊട്ടിത്തെറിക്കുന്നതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. ഒന്നര മണിക്കൂറിനുശേഷം ബോട്ടിനുൾവശം പൂർണമായും കത്തി തീയുടെ ശക്തി കുറഞ്ഞതോടെ അഗ്നിശമന സേന മറ്റൊരു ബോട്ടിൽ കത്തിക്കൊണ്ടിരുന്ന ബോട്ടിനു സമീപമെത്തി വെള്ളവും ഫോമും ഉപയോഗിച്ച് മണിക്കൂറുകൾ പ്രയത്നിച്ചു തീ കെടുത്തി. കടപ്പാക്കട, ചാമക്കട, കുണ്ടറ, ചവറ ഫയർ സ്റ്റേഷനുകളിൽ നിന്ന് അഞ്ചു ഫയർ യൂണിറ്റുകളും അഞ്ചാലുംമൂട് പൊലീസും സ്ഥലത്തെത്തിയിരുന്നു. 75 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ബോട്ടിന് ഇൻഷുറൻസ് എടുത്തിട്ടില്ല.