കഴിഞ്ഞ നാൽപതു വർഷത്തിലേറെയായി നികുതി അടക്കുന്ന 216 ആദിവാസി കുടുംബങ്ങളുടെ നികുതി കഴിഞ്ഞ മാസം മുതൽ സ്വീകരിക്കാതെ വില്ലേജ് ഒാഫീസ് അധികൃതർ. മലപ്പുറം മമ്പാട് പുളളിപ്പാടം വില്ലേജിലെ ആദിവാസികളെയാണ് നികുതി സ്വീകരിക്കാതെ മടക്കി അയക്കുന്നത്.
ഒരു മുന്നറിയിപ്പുമില്ലാതെ കാരണവും പറയാതെ പുളളിപ്പാടം വില്ലേജിലെ ആദിവാസി കുടുംബങ്ങളുടെ നികുതി സ്വീകരിക്കേണ്ടതില്ലെന്ന് വില്ലേജ് ഒാഫീസ് ജീവനക്കാർ തീരുമാനിക്കുകയായിരുന്നു. വനം വകുപ്പിന്റെ എതിർപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ കഴിഞ്ഞ മെയ് 17 മുതൽ നികുതി സ്വീകരിക്കില്ലെന്ന് നിലപാട് എടുത്തത്.
വെണ്ണേക്കോട് മുണ്ടാംതോട്, മാടം കോളനികളിൽ മാത്രം 216 കുടുംബങ്ങളാണ് നികുതി അടക്കാനാവാതെ വിഷമിക്കുന്നത്. വനം ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ ആദിവാസി ഭൂമിയിൽ നികുതി സ്വീകരിക്കുന്നത് തടയാൻ ഒരു നീക്കവും നടത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. തലമുറകളായി ഇതേ ഭൂമിയിൽ ജീവിക്കുന്ന ആദിവാസി കുടുംബങ്ങളോടാണ് ഒരു ഒരു സുപ്രഭാതത്തിൽ നികുതി എടുക്കില്ലെന്ന് പ്രഖ്യാപിച്ചത്. 1977 ഡിസംബർ ഒന്നു മുതൽ കുടുംബങ്ങളെല്ലാം ഭൂനികുതി അടക്കുന്നുണ്ട്.
കഴിഞ്ഞ ഒന്നര മാസമായി ഭൂനികുതി അടക്കാനാവാതെ മടങ്ങിപ്പോരുകയാണ് ഈ ആദിവാസി കുടുംബങ്ങൾ. നികുതിച്ചീട്ടില്ലാത്തതുകൊണ്ട് ബാങ്കുവായ്പ അടക്കമുളള ഒരു സഹായങ്ങളും ഈ മേഖലയിലെ ആദിവാസികൾക്ക് ലഭ്യമല്ല.