നടിയെ ആക്രമിച്ച കേസിൽ അമ്മ'യെ വിമര്‍ശിച്ച് വി.എസ്. 'അമ്മ'യുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് വി.എസ് പറഞ്ഞു.
അതേസമയം കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ മുകേഷിന്റേയും ഗണേഷ് കുമാറിന്റേയും ഇന്നസെന്റിന്റേയും കോലം കത്തിച്ചു. നഗരത്തിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ, മുകേഷും ഗണേഷും ജനപ്രതിനിധികളുടെ അന്തസ് ഇടിച്ചെന്ന് ആരോപിച്ചു. നടിയെ ആക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുകയാണെന്ന് ഡി സി സി പ്രസിഡൻ് ബിന്ദു കൃഷ്ണ പറഞ്ഞു.
അമ്മയുടെ ജനറൽ ബോഡി യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളാണ് അഭിനേതാക്കളും എംഎൽഎ മാരുമായ മുകേഷിനെയും കെ.ബി. ഗണേഷ്കുമാറിനെയും ചൊടിപ്പിച്ചത്. പക്ഷേ, വേദിയിലുണ്ടായിരുന്ന മമ്മൂട്ടിയും മോഹൻലാലും മൗനം പാലിച്ചു.
ഇരയോടും ആരോപണ വിധേയനായ നടനോടും എങ്ങനെ ഒരേ നിലപാടു സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് പ്രകോപനത്തിനിടയാക്കിയത്. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്നും വനിതാ സംഘടനയുടെ പ്രതിനിധികൾ പോലും യോഗത്തിനെത്തി അമ്മയ്ക്കു പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മുകേഷ് അറിയിച്ചു.